പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; യുകെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയം വേദനിപ്പിക്കുന്നുവെന്ന് കീർ സ്റ്റാമർ

കീർ സ്റ്റാമർ | image credit: BBC
ലണ്ടൻ : ബ്രിട്ടണിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കുണ്ടായ കനത്ത തോൽവിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി കീർ സ്റ്റാമർ. തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സ്റ്റാമർ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിലവിൽ നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള തന്റെ ദൃഢനിശ്ചയത്തെ ഈ പരാജയം ബാധിക്കില്ലെന്നും കീർ സ്റ്റാമർ പറഞ്ഞു. തദ്ദേശ കൗൺസിലുകളിലേക്കും സ്കോട്ടിഷ്, വെൽഷ് പാർലമെന്റുകളിലേക്കുമുള്ള വോട്ടെണ്ണൽ തുടരുന്നതിനിടെയാണ് സ്റ്റാർമറുടെ പ്രസ്താവന. പരാജയത്തെ തുടർന്ന് ലേബർ പാർട്ടിയിൽ നിന്ന് കീർ സ്റ്റാമർ രാജി വെക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
'മിടുക്കരായ ലേബർ പ്രതിനിധികളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. പാർട്ടിക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും വളരെയധികം കഷ്ടപ്പെട്ടിട്ടുള്ളവരാണ് അവർ. പുറത്തുവന്ന ഫലങ്ങൾ വേദനിപ്പിക്കുന്നതാണ്. കഠിനവുമാണ്. അതിൽ ന്യായീകരണമില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഞാൻ എങ്ങോട്ടും മറഞ്ഞ് പോകുന്നില്ല. രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും ഞാൻ അനുവദിക്കില്ല', കീർ സ്റ്റാമർ പറഞ്ഞു.
136 കൗൺസിലുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 249 സീറ്റുകൾ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. നൈജൽ ഫരാജിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ പാർട്ടി 352 സീറ്റുകൾ നേടി വൻ മുന്നേറ്റം നടത്തി. ലിബറൽ ഡെമോക്രാറ്റുകൾ 35 സീറ്റുകളും ഗ്രീൻ പാർട്ടി 25 സീറ്റുകളും അധികമായി നേടി. കൺസർവേറ്റീവ് പാർട്ടിക്ക് 137 സീറ്റുകൾ നഷ്ടമായി.










0 comments