ട്രംപിന്‌ തിരിച്ചടി; ഹാർവഡിൽ വിദേശ വിദ്യാർഥികൾക്ക്‌ വിലക്ക്‌ നീക്കി കോടതി

trump
വെബ് ഡെസ്ക്

Published on May 24, 2025, 07:35 AM | 1 min read

വാഷിങ്‌ടൺ: ഹാർവഡ്‌ സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഡോണൾഡ്‌ ട്രംപ്‌ സർക്കാരിന്റെ തീരുമാനത്തിന്‌ വിലക്ക്‌ ഏർപ്പെടുത്തി ഫെഡറൽ ജഡ്‌ജി. ഹാർവഡിന്റെ ഹർജി പരിഗണിച്ച മസാച്യുസെറ്റ്‌സ്‌ ജില്ലാ കോടതി ജഡ്‌ജിയാണ്‌ തീരുമാനം താൽക്കാലികമായി തടഞ്ഞത്‌. വൈറ്റ്‌ ഹൗസിന്റെ നടപടി ഭരണഘടനാവിരുദ്ധവും വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കാനടക്കമുള്ള സർക്കാർ നിർദേശം പാലിക്കാത്തതിന്റെ പ്രതികാരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


വിദ്യാർഥി സംഘടനകളുടെ അധികാരം കുറയ്‌ക്കുക, അമേരിക്കൻ മൂല്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ വിവരം സർക്കാരിന്‌ കൈമാറുക, വൈവിധ്യവും ഉൾച്ചേർക്കലും ഉറപ്പാക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കാത്ത സർവകലാശാലകൾക്ക്‌ ഫെഡറൽ ധനസഹായം നിർത്തിവയ്‌ക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ കാമ്പസുകളിൽ പ്രതിഷേധം അലയടിച്ചതോടെയായിരുന്നു നടപടി.


വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാട്‌ സ്വീകരിക്കില്ലെന്ന്‌ ഹാർവഡ്‌ വ്യക്തമാക്കിയതോടെ സർവകലാശാലയും സർക്കാരും തമ്മിൽ നേരിട്ട്‌ ഏറ്റുമുട്ടലായി. ഹാർവഡിനുള്ള 230 കോടി ഡോളറിന്റെ ധനസഹായം ട്രംപ്‌ സർക്കാർ മരവിപ്പിച്ചു. ഫെഡറൽ ഫണ്ടിൽനിന്ന്‌ 100 കോടി ഡോളർ വെട്ടി. സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സർക്കാരിന്‌ ഇടപെടാൻ അവകാശമില്ലെന്ന്‌ കാണിച്ച്‌ ഹാർവഡ്‌ കോടതി കയറി. പിന്നാലെയാണ്‌ പ്രതിവർഷം നൂറിലധികം രാജ്യങ്ങളിൽനിന്നായി ശരാശരി 6,800 വിദ്യാർഥികൾ പഠിക്കാനെത്തുന്ന ഹാർവഡിൽ വിദേശികളെ എൻറോൾ ചെയ്യുന്നത്‌ സർക്കാർ തടഞ്ഞത്‌. ഇതുമായി ബന്ധപ്പട്ട ഉത്തരവ്‌ വ്യാഴം രാത്രി ഇറങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home