ജപ്പാനിൽ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇതേത്തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകി. തീരദേശ നിവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ജപ്പാൻ കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. പ്രാദേശിക സമയം രാത്രി 11.15-നാണ് (2.15pm GMT) ഭൂചലനം കടലിന്റെ അടിത്തട്ടിൽ നിന്ന് ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ഭൂകമ്പത്തിന് പിന്നാലെ രാജ്യത്തിൻ്റെ വടക്ക്-കിഴക്കൻ തീരത്ത് 3 മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് ജെഎംഎ മുന്നറിയിപ്പ് നൽകി. ഹൊക്കൈഡോ, അമോരി, ഇവാറ്റെ പ്രവിശ്യകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിവിധ തുറമുഖങ്ങളിൽ 20 മുതൽ 50 സെൻ്റീമീറ്റർ വരെ ഉയരത്തിലുള്ള സുനാമി തിരമാലകൾ നിരീക്ഷിക്കപ്പെട്ടു.
അമോരി പ്രവിശ്യയില്‍ നിന്ന് ഏകദേശം 50 മൈൽ (80 കി.മീ) അകലെ, 30 മൈൽ ആഴത്തിലായിരുന്നു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം . ജപ്പാനിലെ ഒന്നുമുതൽ ഏഴുവരെയുള്ള തീവ്രതാ സ്കെയിലിൽ 'അപ്പർ സിക്സ്' എന്ന വിഭാഗത്തിലാണ് അമോരി പ്രവിശ്യയില്‍ ഭൂചലനം രേഖപ്പെടുത്തിയത്.
ഇതേത്തുടർന്ന് ഈസ്റ്റ് ജപ്പാൻ റെയിൽവേ മേഖലയിലെ ചില സർവീസുകൾ നിർത്തിവച്ചു. 2011 മാർച്ചിലെ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ പ്രദേശം കൂടിയാണിത്. ടോഹോകു ഇലക്ട്രിക് പവറിൻ്റെയും ഹൊക്കൈഡോ ഇലക്ട്രിക് പവറിൻ്റെയും ആണവ നിലയങ്ങളിൽ അപാകതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യൂട്ടിലിറ്റി കമ്പനികൾ അറിയിച്ചു. എന്നാൽ, ടോഹോകു ഇലക്ട്രിക് കമ്പനിയുടെ കീഴിലുള്ള ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങിയതായും റിപ്പോർട്ടുണ്ട്.










0 comments