വെടിനിർത്തൽ ലംഘനം തുടരുന്നു; ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഏഴുമരണം

ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തൽ കരാര്‍ നിലനിൽക്കെ തെക്കൻ ലെബനനിൽ ശനിയാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ ഒമ്പത് ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.
ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ എൻ എ നൽകുന്ന വിവരമനുസരിച്ച് ക്ഫാർ ദജൽ ഗ്രാമത്തിൽ കാറിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടുപേരും, ലുവായ്സെ ഗ്രാമത്തിലെ വീടിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു. ഷൗക്കിൻ ഗ്രാമത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ടുപേരും മരിച്ചു.
വെടിനിര്‍ത്തൽ കടലാസിൽ
വെടിനിര്‍ത്തൽ കരാര്‍ നിലനിൽക്കുമ്പോഴും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഏകദേശം 50 വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ എല്ല വാവയ സമ്മതിച്ചു. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളും അംഗങ്ങളുമാണ് ലക്ഷ്യമെന്ന് സൈന്യം അവകാശപ്പെടുന്നു. തീരദേശ ഗ്രാമമായ ബയേദിലെ ഒരു കെട്ടിടത്തിൽ തമ്പടിച്ചിരുന്ന ഇസ്രായേൽ സൈനികർക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു.
ഈ വർഷം മാർച്ച് 2-നാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള നിലവിലെ യുദ്ധം ആരംഭിച്ചത്. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതിനെത്തുടർന്ന് ഇസ്രായേൽ വ്യോമാക്രമണങ്ങൾ ശക്തമാക്കുകയും തെക്കൻ ലെബനനിൽ കരയുദ്ധം ആരംഭിക്കുകയും ചെയ്തു.
ഏപ്രിൽ 17-ന് വാഷിംഗ്ടണിൽ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തൽ പിന്നീട് മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. 1948-ന് ശേഷം ആദ്യമായി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്കും ഈ കാലയളവ് സാക്ഷ്യം വഹിച്ചു. എങ്കിലും അതിർത്തിയിൽ ഇസ്രയേൽ ആക്രമണങ്ങളും കുടിയൊഴിപ്പിക്കലുകളും തുടരുകയാണ്.










0 comments