ത്രികക്ഷി കരാർ ഫലം കണ്ടു; തെക്കൻ ലെബനനിൽ നിന്ന് പിന്മാറാൻ ഇസ്രയേൽ

പ്രതീകാത്മക എഐ ചിത്രം
ബെയ്റൂട്ട് : തെക്കൻ ലെബനനിലെ രണ്ട് പ്രദേശങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായി ഇസ്രയേൽ. ഈ പ്രദേശങ്ങൾ ലെബനീസ് സൈന്യത്തിന് കൈമാറുകയും ചെയ്യും. വാഷിംഗ്ടണിൽ നടന്ന നാല് ദിവസത്തെ ചർച്ചകൾക്കൊടുവിൽ വെള്ളിയാഴ്ച ഒപ്പുവെച്ച പ്രാഥമിക കരാർ പ്രകാരമാണ് പിന്മാറ്റം.
ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഇരുപക്ഷവും വലിയൊരു നീക്കത്തിന്റെ ആദ്യ പടിയായി കരാറിലെത്തിയത്. ലെബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അമേരിക്കയും ഇറാനും തമ്മിൽ ശാശ്വതമായ ഒരു സമാധാന കരാറിലെത്തുന്നതിനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കിയിരുന്നു.
അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇസ്രയേൽ, ലെബനൻ, യുഎസ് എന്നിവർ ചേർന്ന് ത്രികക്ഷി കരാറിലേക്ക് വഴിതുറന്നത്. ഇത് ഭാവിയിൽ കൂടുതൽ വിപുലമായ ഒരു സമാധാന കരാറിലെത്താൻ സഹായിക്കുമെന്ന് മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ലെബനന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും വീണ്ടെടുക്കുന്നതിനുള്ള പാതയിലെ ആദ്യത്തെ ചുവടുവെപ്പാണ് ഈ കരാർ എന്ന് യുഎസിലെ ലെബനീസ് അംബാസഡർ നാദ ഹമദ മൊവാദ് പറഞ്ഞു.
ലിതാനി നദിക്ക് വടക്കും തെക്കുമുള്ള പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ പ്രതിരോധ സേന പിന്മാറുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. തെക്കൻ ലെബനനിൽ ഇസ്രയേൽ കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ ഈ നദിയുടെ തെക്കുഭാഗത്തുള്ള മേഖലകളും ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ലെബനനിൽ ഐഡിഎഫിന് ആവശ്യമില്ലാത്ത ഇടങ്ങളിൽ നിന്നാണ് ഇസ്രയേൽ സൈന്യം പിന്മാറുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.
ലെബനൻ സർക്കാരിനോടുള്ള സൗഹാർദ സമീപനത്തിന്റെ ഭാഗമായി തെക്കൻ ലെബനനിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറാൻ ഇസ്രയേൽ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഈ ചർച്ചകൾക്കും കരാറിനും വിരാമമിട്ടാണ് ശനിയാഴ്ച തെക്കൻ ലെബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയത്. സൈന്യത്തിന് ഭീഷണിയായ ഒരു ഭീകരനെ വകവരുത്താനാണ് ആക്രമണം നടത്തിയതെന്നാണ് ഒരു ഐഡിഎഫ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.









0 comments