ജയിലുകളിൽ കാവലായി മുതലകൾ; പുതിയ നിയമവുമായി നെതന്യാഹു

ജറുസലേം: ജയിലുകളിൽ നിന്നുള്ള തടവുചാട്ടം തടയുന്നതിനായി പുതിയ സുരക്ഷാ തന്ത്രവുമായി ഇസ്രയേൽ സർക്കാർ. ജയിലിന് ചുറ്റും കാവലായി മുതലകളെ നിയോഗിക്കുന്ന പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സിൽമാൻ മുതലകളെ വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് മാറ്റി, 'സുരക്ഷാ ആവശ്യങ്ങൾക്കായി വളർത്താവുന്ന ജീവികൾ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെയാണ് പദ്ധതിക്ക് നിയമപരമായി വഴിയൊരുങ്ങിയത്.
തടവുകാർ രക്ഷപ്പെടുന്നത് തടയാൻ മുതലകളെ ഉപയോഗിക്കാനുള്ള നീക്കത്തെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ സ്വാഗതം ചെയ്തു. ആദ്യഘട്ടത്തിൽ തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും മുതലകളെ വിന്യസിക്കുക.
ഹമാസ് പോരാളികൾ ഉൾപ്പെടെയുള്ള നിരവധി തടവുകാരെ പാർപ്പിച്ചിരിക്കുന്ന രാജ്യത്തെ പ്രധാന ജയിലുകളിൽ ഒന്നാണിത്. ഇസ്രയേൽ ജയിൽ സർവീസ് പോലുള്ള സുരക്ഷാ ഏജൻസികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും മുതലകളെ പരിപാലിക്കുക.
ഫ്ലോറിഡയിലെ 'അലിഗേറ്റർ അൽകാട്രാസ്' മാതൃകയിൽ ജയിലുകൾക്ക് ചുറ്റും മുതലകളെ കാവൽ നിർത്തണമെന്ന നിർദേശം കഴിഞ്ഞ ഡിസംബറിൽ ബെൻ ഗ്വിർ മുന്നോട്ടുവെച്ചിരുന്നു. തുടക്കത്തിൽ ഇസ്രയേൽ നേച്ചർ ആൻഡ് പാർക്സ് അതോറിറ്റി ഈ നിർദേശത്തെ എതിർത്തിരുന്നെങ്കിലും, പുതിയ നിയമബദ്ധഗതി വന്നതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ ഭരണകൂടം തയാറെടുക്കുകയാണ്.










0 comments