നേപ്പാൾ മിന്നൽ പ്രളയം; 1,344 മരണം, കാണാതായവരിൽ 275 ഇന്ത്യക്കാരും

ത്രിശൂലിയിലെ ദുരന്തബാധിത പ്രദേശത്തേക്ക് ദുരിതാശ്വാസ സാധനങ്ങൾ കൊണ്ടുപോകുന്ന ഡ്രോൺ | Photo by PRABIN RANABHAT / AFP
കാഠ്മണ്ഡു : നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 1,344 ആയി ഉയർന്നതായി പൊലീസ് അറിയിച്ചു. ദുരന്തത്തിൽ 6000ലധികം ആളുകളെ കാണാതായിട്ടുണ്ട്. പ്രളയത്തിൽ കാണാതായ ഇന്ത്യൻ പൗരന്മാരെ കുറിച്ച് നേപ്പാൾ സർക്കാരുമായി ആശയവിനിമയം തുടരുകയാണ്. രക്ഷാപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ കാണാതായതായും, 169 പേരെ രക്ഷപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നുവാക്കോട്ട് ജില്ലയിലെ ത്രിശൂലി ബസാർ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയവരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. അഭിജിത് സുരേഷ് പവാർ, ദീപിക അഭിജിത് പവാർ, അഞ്ച് വയസുള്ള സമർത്ത് അഭിജിത് പവാർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ചൈനയിലെ ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 1,907 ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേപ്പാൾ സർക്കാർ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം പ്രളയം 32,000ത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. 55 കിലോമീറ്റർ ദൈർഘ്യമുള്ള ഗതാഗതയോഗ്യമായ റോഡുകളും 37 പാലങ്ങളും 68 തൂക്കുപാലങ്ങളും തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. മൊത്തത്തിലുള്ള നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തൽ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.










0 comments