print edition ലെബനനിൽ തീക്കളി; ടൈർ നഗരം പിടിച്ചെടുക്കാൻ ഇസ്രയേൽ

ദക്ഷിണ ലെബനനിലെ തീരദേശ നഗരമായ ടൈറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഉയർന്ന പുകയും അവശിഷ്ടങ്ങളും
ബെയ്റൂത്ത് : വെടിനിർത്തൽ ധാരണ അട്ടിമറിച്ച് ലെബനനിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം വ്യോമാക്രമണം രൂക്ഷമാക്കി. തെക്കൻ ലബനനിലെ ചരിത്രപ്രസിദ്ധമായ തീരദേശ നഗരമായ ടൈറിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. നഗരം പൂർണമായി ഒഴിപ്പിക്കാനാണ് ഇസ്രയേൽ നീക്കം. സ്ഥലംവിട്ടുപോകാൻ നഗരവാസികൾക്ക് നിർബന്ധിത ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കടന്നാക്രമണം ശക്തമാക്കിയത്. പതിനായിരങ്ങൾ പലായനംചെയ്യുന്നു.
ടൈറിലെ അൽ-ബാസ് മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ നിരവധി പലസ്തീൻ-–ലെബനൻ പൗരർക്ക് പരിക്കേറ്റു. അതിർത്തിഗ്രാമമായ മരൂൻ അൽ-റാസിനു നേരെയും ഇസ്രയേൽ ശക്തമായ ആക്രമണം നടത്തി. നിരവധി വീടുകൾ തകർന്നടിഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശം അവഗണിച്ചാണ് ഇസ്രയേൽ ധിക്കാരവുമായി മുന്നോട്ടുപോകുന്നത്. മാസങ്ങളായി തുടരുന്ന സംഘർഷത്തിൽ പ്രതിസന്ധിയിലായ അമേരിക്ക നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം ഒഴിവാക്കാൻ നടത്തുന്ന ശ്രമങ്ങളെ ഇസ്രയേൽ അട്ടിമറിക്കുകയാണ്. ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഇറാനുമായി ദീർഘകാല സമാധാനക്കരാർ ദിവസങ്ങൾക്കകം ഒപ്പുവയ്ക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലും ഇറാനും തമ്മിൽ രൂക്ഷമായ മിസൈൽ ആക്രമണം നടന്നിതിന് പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.








0 comments