print edition ലെബനനില്‍ മരണം 394 ആയി

തെക്കൻ ലെബനീസ് ഗ്രാമമായ സിർഎൽ ഗർബിയേയിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണം. photo: AFP
ബെയ്‌റൂത്ത് : ലെബനനിൽ ഇസ്രയേൽ നടത്തുന്ന വ്യോമ, കര ആക്രമണങ്ങളിൽ ഒരാഴ്‌ചക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 394 ആയി. 83 കുട്ടികളും 42 സ്‌ത്രീകളും ഇതിലുൾപ്പെടും. പരിക്കേറ്റവരുടെ എണ്ണം 1,130. രക്ഷാപ്രവർത്തനത്തിനിടെ ഒമ്പത് ആരോഗ്യപ്രവർത്തകർക്കും ജീവൻ നഷ്‌ടമായി. ഹിസ്‌ബുള്ളയുടെ പ്രത്യാക്രമണത്തിൽ ഞായറാഴ്‌ച തെക്കൻ ലെബനനിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.
തെക്കൻ ലെബനനിലെ സിർ അൽ ഗർബിയയിൽ മൂന്നുനില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മാത്രം 19 പേരും ബെയ്റൂത്തിലെ റംദ ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ നാലുപേരും കൊല്ലപ്പെട്ടു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിലെ (ഐആർജിസി) ഉന്നത കമാൻഡർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെഖാ താഴ്‌വരയിലെയും നിരവധി ജനവാസ കേന്ദ്രങ്ങളും അഞ്ച് ആശുപത്രികളും തകർന്നു. സ്‌കൂളുകളും മറ്റ് പൊതുസ്ഥാപനങ്ങളും അഭയാർഥി ക്യാമ്പുകളായി.
ഭക്ഷണത്തിനും മരുന്നിനും വൻ ക്ഷാമമാണ്.
നാലുലക്ഷം പേരാണ് വീടുപേക്ഷിച്ച് പലായനം ചെയ്യുന്നത്. തെക്കൻ ലെബനനിലെ ലിതാനി നദിക്ക് തെക്കുള്ള എല്ലാവരും ഉടൻ നാട് വിടണമെന്ന് ഇസ്രയേൽ സൈന്യം ഭീഷണിമുഴക്കി. നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 117 ഇറാൻ പൗരന്മാരെ റഷ്യൻ വിമാനത്തിൽ ബെയ്റൂത്തിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.










0 comments