ലബനനിൽ ഇസ്രയേൽ വംശഹത്യ തുടരുന്നു; അഭയാർത്ഥി ക്യാമ്പുകളിൽ വ്യോമാക്രമണം, നിരവധി മരണം

ബെയ്റൂട്ട് : അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി ലബനനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ തുടരുന്നു. തെക്കൻ ലബനനിലെ ജനവാസ മേഖലകളിലും അഭയാർത്ഥി ക്യാമ്പുകളിലും നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. ലബനൻ ദേശീയ വാർത്താ ഏജൻസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സ്ത്രീകളും കുട്ടികളുമടക്കം കൂട്ടക്കൊല ചെയ്യപ്പെടുകയാണ്.
സിഡോണിന് സമീപമുള്ള മിഹ് മിഹ് (Mieh Mieh) അഭയാർത്ഥി ക്യാമ്പിലെ ഒരു ഫ്ലാറ്റ് ലക്ഷ്യമാക്കി നടത്തിയ ബോംബാക്രമണത്തിൽ രണ്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. സമാധാനപരമായി കഴിഞ്ഞിരുന്ന അഭയാർത്ഥി കുടുംബങ്ങൾക്ക് നേരെ നടത്തിയ ഈ ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജനങ്ങളെ കൊന്നൊടുക്കി ഭീതി പടർത്താനുള്ള ഇസ്രയേലിന്റെ യുദ്ധക്കൊതി ലെബനനിലും തുടരുകയാണെന്ന് വ്യക്തം.
സിഡോൺ ജില്ലയിലെ അഡ്‌ലൂൺ ടൗണിൽ ഇസ്രയേൽ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇതിന് തൊട്ടുപിന്നാലെ നബാത്തിയ ജില്ലയിലെ ഹബൂഷ് ടൗണിലും ഇസ്രയേൽ യുദ്ധവിമാനാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ഉണ്ട്.










0 comments