പിഎം ശ്രീ പദ്ധതിക്ക് പച്ചക്കൊടി; മന്ത്രി എൻ ഷംസുദ്ദീനെ സന്ദര്‍ശിച്ച് എബിവിപി നേതാക്കൾ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ സന്ദര്‍ശിച്ച് എബിവിപി നേതാക്കൾ. പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടാണ്, എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തി മന്ത്രിയെ കണ്ടത്.
സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ആർ ശ്രീഹരി, എസ് അശ്വിൻ, ബി എസ് അഭിനന്ദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻ സി ടി ശ്രീഹരി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പിഎം ശ്രീ നടപ്പാക്കുന്നത് സംഘപരിവാർ പ്രീണനത്തിന്റെ ഭാഗമാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് എബിവിപി പ്രവർത്തകരുടെ സന്ദർശനം.
അതേസമയം പിഎം ശ്രീ ഒരിക്കലും നടപ്പാക്കില്ലെന്ന് നിരന്തരം പറഞ്ഞ യുഡിഎഫ് നേതാക്കൾ ഇപ്പോൾ കേന്ദ്രത്തിന് കൈകൊടുത്ത് പദ്ധതിക്കായി വാതിൽ തുറന്നുകൊടുത്തത് വലിയ വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്. ഒരിക്കലും പിഎം ശ്രീയുമായി സഹകരിക്കില്ല എന്ന് പറഞ്ഞവർ ജനങ്ങളെ പറ്റിച്ച് യു-ടേൺ അടിച്ചു എന്നതാണ് പ്രധാന വിമർശനം.
മുൻ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതുകൊണ്ടും ഫണ്ട് സ്വീകരിച്ചത്കൊണ്ടും മാത്രമാണ് തങ്ങൾക്ക് ഇപ്പോൾ ഇത് തുടരേണ്ടി വരുന്നത് എന്നാണ് വി ഡി സതീശൻ ഇതേക്കുറിച്ച് പറഞ്ഞത്. എന്നാൽ നേരത്തെ ഒപ്പിട്ടത് ധാരണാപത്രമാണെന്നും ഒപ്പിടാത്തതിന്റെ പേരിൽ തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടാണ് കൈപ്പറ്റിയതെന്നും രേഖകൾ തെളിയിക്കുന്നു.
പിന്നീട് ധാരണാപത്രം മരവിപ്പിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും അങ്ങനൊരു കത്ത് അയച്ചിട്ടില്ലെന്ന് പറഞ്ഞ് സതീശൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.










0 comments