ഐഎസ് ഭീകരാക്രമണം, നൈജീരിയയിൽ 29 ഗ്രാമീണര്‍ വെടിയേറ്റ് മരിച്ചു

അബൂജ: നൈജീരിയയിലെ ആഡമാവ സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 29 മരണം. ഞായറാഴ്ച രാത്രി ഗോംബി ലോക്കൽ ഗവൺമെന്റ് പരിധിയിലുള്ള ഗുയാകു ഗ്രാമത്തിലാണ് ആക്രമണം. ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ പരക്കെ വെടിയുതിർക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. പിന്നീട്, ആക്രമണത്തിന്റെ ഉത്തരവാദിത്തം ടെലിഗ്രാം മെസേജിംഗ് ആപ്പിലൂടെ ഐഎസ് ഏറ്റെടുത്തു.
നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) ആണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ഗുയാകുവിൽ ആക്രമണം നടന്ന അതേ ദിവസം തന്നെ കോഗി സംസ്ഥാനത്തെ ഒരു അനാഥാലയത്തിൽ നിന്ന് 23 വിദ്യാർത്ഥികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന സായുധ കലാപം പരിഹരിക്കാൻ നൈജീരിയൻ സർക്കാർ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ മാസം മൂന്നിടങ്ങളിൽ ചാവേര്‍ ആക്രമണങ്ങൾ നടന്നു.
മാർച്ച് 16-ന് നൈജീരിയയിലെ ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മെയ്‌ദുഗുരിയിൽ (Maiduguri) ആക്രമണങ്ങളിൽ 23 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മൂന്ന് സ്ഥലങ്ങളിലാണ് ചാവേര്‍ ആക്രമണം നടന്നത്. യൂണിവേഴ്സിറ്റി ഓഫ് മെയ്‌ദുഗുരി ടീച്ചിംഗ് ഹോസ്പിറ്റലിന്റെ കവാടം, മണ്ഡേ മാർക്കറ്റ് (Monday Market) പ്രദേശം, പോസ്റ്റ് ഓഫീസ് പരിസരം എന്നിവിടങ്ങളിലായിരുന്നു ആക്രമണങ്ങൾ. ഇവിടെ 23 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.










0 comments