ഇമ്രാൻ ഖാനും ബുഷ്ര ബീബിക്കും ആശ്വാസം; ഏകാന്ത തടവില്ല

ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്ര ബീബിയെയും ഇനി ഏകാന്ത തടവിൽ പാർപ്പിക്കരുതെന്ന് പാക് കോടതി ഉത്തരവിട്ടു. ജയിൽ നിയമപ്രകാരം ഇമ്രാൻ ഖാനും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണമെന്നും ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ജയിൽ അധികാരികൾക്ക് നിർദേശം നൽകി.
മുൻ ക്രിക്കറ്റ് താരവും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർടി സ്ഥാപകനുമായ ഇമ്രാൻ ഖാൻ അഴിമതിക്കേസുകളിലും മറ്റും ദീർഘകാല തടവ് ശിക്ഷ അനുഭവിച്ച് റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ്. ഇമ്രാൻ ഖാനെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുന്നുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ സഹോദരി അലീമ ഖാൻ നൽകിയ ഹർജിയെത്തുടർന്നാണ് കോടതിയുടെ വിധി. ബുഷ്ര ബീബിയുടെ മകൾ മുബാഷറ ഖാവർ മനേകയും ഹർജി നൽകിയിരുന്നു.
കുടുംബാംഗങ്ങൾക്ക് ഇമ്രാൻ ഖാനെ കാണാൻ അനുവാദം നൽകണമെന്നും അദ്ദേഹവും മക്കളും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് അധികാരികൾ സൗകര്യം ഒരുക്കണമെന്നും ഐഎച്ച്സി ജസ്റ്റിസ് ഖാദിം ഹുസൈൻ സുമ്രോ ഉത്തരവിട്ടു. ഇമ്രാൻ ഖാന് ദിവസേന പത്രങ്ങളും പുസ്തകങ്ങളും നൽകണം. ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അഡിയാല ജയിൽ അധികാരികളോട് ഐഎച്ച്സി നിർദേശിച്ചു.
2023 ആഗസ്റ്റ് മുതൽ ജയിലാണ് 73കാരനായ ഇമ്രാൻ ഖാൻ.










0 comments