മുഖ്യമന്ത്രിയുടെ അടുപ്പക്കാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: വിദേശ പൗരൻ റിമാൻഡിൽ

ചന്തേര സ്‌റ്റേഷനിൽനിന്നും വിക്ടർ ദസാബയെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകുന്നു
കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഖ്യപ്രതിയായ കാലിക്കടവ് എംഡിഎംഎ കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ഘാന സ്വദേശിയെ റിമാൻഡ് ചെയ്തു. കൊല്ലത്തുനിന്ന് പിടിയിലായ ഘാന പൗരൻ വിക്ടർ ദസാബയെ (42) യാണ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. മുഖ്യ ഇടനിലക്കാരിയായ അഹമ്മദാബാദ് സ്വദേശിനി റിയ ഖാൻ എന്ന സാത്തി ഷേഖി (31)നെയും മധ്യപ്രദേശിലെ ഗ്വാളിയോറിൽനിന്നും പിടികൂടിയിരുന്നു. ഇവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള യാത്രയിലാണ്.
കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം വി അനിൽകുമാറിന്റെ നേതൃത്വത്തിലുമുള്ള അന്വേഷകസംഘമാണ് വിക്ടർ ദസാബയെയും റിയയെയും പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ആഗസ്ത് ഒമ്പതിനാണ് 139.29 ഗ്രാം എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവും മുഖ്യമന്ത്രി വി ഡി സതീശന്റെ സമൂഹമാധ്യമ കോ– ഓർഡിനേറ്റുമായ മുഹമ്മദ് ഹുസൈനും സംഘവും പിടിയിലായത്. പ്രതികളെ ചോദ്യംചെയ്തതിൽനിന്നുള്ള വിവരങ്ങളിൽനിന്നാണ് അന്തരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളിലേക്കെത്തിയത്. വിക്ടർ ദസാബയെ കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസിൽ പ്രതിയാണ്. കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽനിന്നാണ് കസ്റ്റഡിയിലായത്.
മുഹമ്മദ് ഹുസൈനും സംഘവും പിടിയിലാകുംമുമ്പ് മലപ്പുറത്തും കണ്ണൂരും എംഡിഎംഎ വിതരണംചെയ്തതായി കണ്ടത്തിയിരുന്നു. എറണാകുളത്തുനിന്ന് 500 ഗ്രാം എംഡിഎംഎയുമായി പുറപ്പെട്ട സംഘം മലപ്പുറത്ത് 230 ഗ്രാമും കണ്ണൂരിൽ 130 ഗ്രാമും കൈമാറിയിരുന്നു. 140 ഗ്രാം കാലിക്കടവിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. പ്രതികൾ തങ്ങളുടെ രാഷ്ട്രീയ ബന്ധവും ലഹരി വിൽപ്പനയ്‌ക്കായി ഉപയോഗിച്ചു. റിയ ഖാനെ കേരളത്തിലെത്തിക്കും.









0 comments