ഷെഫിൻ അഹമ്മദിന് ജന്മനാടിന്റെ അന്ത്യാഞ്ജലി

ഐ ജി ഷെഹിൻ അഹമ്മദ് ഐപിഎസിന് സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ അന്തിമോപചാരം അർപ്പിക്കുന്നു.
കരുനാഗപ്പള്ളി: ക്ലാപ്പനയിലെ ആദ്യകാല കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്ന് സിവിൽ സർവീസിന്റെ പരമോന്നത പദവിയിലേക്ക് നടന്നുകയറിയ ഷെഫിൻ അഹമ്മദിന് ജന്മനാടിന്റെ യാത്രാമൊഴി. നാടിന്റെ അഭിമാനമായ ഷെഫിന് അന്ത്യോപചാരം അർപ്പിക്കാൻ ക്ലാപ്പന കോട്ടയ്ക്കാട്ട് വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. സേനയുടെ അന്ത്യാഭിവാദ്യത്തിനുശേഷം ചൊവ്വ പകൽ ഒന്നിന് ക്ലാപ്പന മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
രാവിലെ പത്തോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് എത്തി. മന്ത്രി രമേശ് ചെന്നിത്തല, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിഅമ്മ, മുൻ എംപി എ എം ആരിഫ്, ബി തുളസീധരക്കുറുപ്പ്, എം ശിവശങ്കരപ്പിള്ള, ബിജു കെ മാത്യു, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു, സിപിഐ എം ഏരിയ സെക്രട്ടറിമാരായ എ അനിരുദ്ധൻ, അബിൻഷാ, മുൻമന്ത്രി സി ദിവാകരൻ, സൂസൻകോടി, പി ആർ വസന്തൻ, പി കെ ബാലചന്ദ്രൻ, ടി ആർ ശ്രീനാഥ്, ക്ലാപ്പന സുരേഷ്, ടി എൻ വിജയകൃഷ്ണൻ, അസർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ഒഡീഷ എഡിജിപി അരുൺ ഖോപ്ര, ഐജിമാരായ സേതുരാമൻ, സ്പർജൻ കുമാർ, എറണാകുളം സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്‌കുമാർ, ട്രാൻസ്പോർട്ട് കമീഷണർ നാഗരാജ്, ടെമ്പിൾ ഡിസിപി വിനോദ്, ക്രൈംബ്രാഞ്ച് എസ്‌പി ആർ ശ്രീകുമാർ, കൊല്ലം സിറ്റി പൊലീസ് കമീഷണർ എം ഹേമലത, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഷാഫി, ക്രൈംബ്രാഞ്ച് എസിപി രജീഷ്‌കുമാർ, കരുനാഗപ്പള്ളി എസിപി ആർ വിനോദ് കുമാർ, കരുനാഗപ്പള്ളി സിഐ ഗോപകുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഓണാട്ടുകരയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉജ്വല പോരാളികളെ സംഭാവനചെയ്ത കോട്ടയ്ക്കാട്ട് കുടുംബാംഗമാണ് ഷെഫിൻ അഹമ്മദ്. കെഎസ്ഇബി മുൻ എൻജിനിയറും സിപിഐ എം, സിഐടിയു നേതാവുമായ കോട്ടയ്ക്കാട്ട് കെ ഒ ഹബീബിന്റെയും റിട്ട. എൻജിനിയറും സീനിയർ ടൗൺ പ്ലാനറുമായ സുബൈദയുടെയും മകനാണ്. കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിൽനിന്ന് എൻജിനിയറിങ് ബിരുദവും എംബിഎയും നേടിയ ഷെഫിൻ 2003 സെപ്തംബർ ഒന്നിന് ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായി. സിവിൽ സർവീസിൽ 10വർഷത്തിലേറെ ബാക്കിനിൽക്കെയാണ് ആകസ്മികമായ വിടവാങ്ങൽ.
കെ ഒ ഹബീബിന്റെ മുതിർന്ന സഹോദരൻ കെ ഒ ഷംസുദീൻ ഉപഭോക്തൃ കോടതിയുടെ പ്രഥമ ജഡ്ജിയായിരുന്നു. രണ്ടാമത്തെ സഹോദരി കെ ഒ ഐഷാഭായി ഐക്യകേരളത്തിന്റെ ആദ്യ ഡെപ്യൂട്ടി സ്പീക്കറും. മൂന്നാമത്തെ സഹോദരി സൈനഭായി കോടതി ജീവനക്കാരിയായിരുന്നു.









0 comments