ഹോര്‍മുസ് പ്രതിസന്ധിയിൽ വഴിമുട്ടി; 15 വര്‍ഷമായി അടച്ചിട്ട ഇറാഖ് സിറിയ അതിര്‍ത്തി തുറന്നു

ബാഗ്ദാദ്: ഇറാഖും സിറിയയും തമ്മിലുള്ള നിർണായക അതിർത്തിയായ റാബിയ-യാറൂബിയ (Rabia-Yarubiyah) തുറന്നു. പരസ്പര യുദ്ധവും നിരന്തര സംഘര്‍ഷങ്ങളും കാരണം അടച്ചിട്ട അതിര്‍ത്തി പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും തുറന്നത്.
സിറിയൻ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് 2011-ലാണ് ഈ അതിർത്തി അടച്ചത്. പിന്നീട് 2014-ൽ ഐസിസ് (ISIS) ഈ പ്രദേശം പിടിച്ചടക്കി. അതിർത്തി വീണ്ടും തുറക്കേണ്ടത് ഇറാഖിന്റെയും സിറിയയുടെയും സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമായിരിക്കുന്ന സാഹചര്യമാണ്.
മാത്രമല്ല, ഹോർമുസ് കടലിടുക്ക് ഒഴിവാക്കി സിറിയൻ തുറമുഖങ്ങൾ വഴി മെഡിറ്ററേനിയൻ കടലിലേക്ക് എണ്ണ എത്തിക്കാം. നിലവിൽ ഇറാഖിന്റെ വരുമാനത്തിന്റെ 90 ശതമാനവും എണ്ണ കയറ്റുമതിയിൽ നിന്നാണ്. ഇത് പ്രധാനമായും നടക്കുന്നത് ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ്. യുദ്ധസാഹചര്യത്തിൽ സിറിയ വഴി കരമാർഗ്ഗം എണ്ണ എത്തിക്കുക എന്നതാണ് ഇറാഖിന് സുരക്ഷിതമായ ബദൽ.
ഇറാഖിലെ നിനവെ (Nineveh) പ്രവിശ്യയെയും സിറിയയിലെ ഹസാക്ക (Hasakah) പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന അതിർത്തിയാണ്. വഴി തുറന്നതോടെ ചരക്ക് നീക്കം എളുപ്പമാകും. എണ്ണ വിപണിയിൽ ഇത് ഉത്തേജനമാവും. സിറിയൻ വാർത്താ ഏജൻസിയായ 'സന' (SANA) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും എണ്ണ കൈമാറ്റവും മെച്ചപ്പെടുത്താൻ ധാരണയായിട്ടുണ്ട്.
ഐസിസിനെ അകറ്റി എങ്കിലും, കുർദിഷ് സേനകളുടെയും മറ്റ് ഗ്രൂപ്പുകളുടെയും സാന്നിധ്യം ഇപ്പോഴും ഒരു വെല്ലുവിളിയാണ്. വർഷങ്ങളോളം നീണ്ടുനിന്ന യുദ്ധം കാരണം തകർന്നുപോയ റോഡുകളും പൈപ്പ് ലൈനുകളും പുനർനിർമ്മിക്കേണ്ടതുമുണ്ട്.










0 comments