ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലല്ല; യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്

വാഷിങ്ടൺ: രണ്ടാഴ്ചയോളമായി തുടരുന്ന അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾക്കും ഇറാന്റെ ഭരണസംവിധാനത്തെ തകർക്കാനായിട്ടില്ലെന്ന് യുഎസ് ഇൻ്റലിജൻസ് ഏജൻസി. ഇറാൻ ഭരണകൂടം ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണെന്ന ട്രംപിന്റെ വാദങ്ങളെ തള്ളുന്നതാണ് പുതിയ റിപ്പോർട്ട്.
യുദ്ധം കടുത്തിട്ടും രാജ്യം ശക്തമായ ഐക്യം നിലനിർത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെങ്കിലും ഭരണസ്ഥിരത നിലനിർത്താൻ ഇറാന് സാധിച്ചുവെന്ന് ഇൻ്റലിജൻസ് ഏജൻസി നിരീക്ഷിക്കുന്നു.
ഖമനേയിക്ക് പകരം മകൻ മൊജ്തബ ഖമനേയി പരമോന്നത നേതാവായി നിയമിതനായിട്ടുണ്ട്. നേതൃമാറ്റം സുഗമമായി നടന്നതും ഭരണകൂടത്തിന് തിരിച്ചടിയുണ്ടായിട്ടില്ലെന്നതിന്റെ തെളിവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുദ്ധം കാരണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
ഇതേത്തുടർന്ന് സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്ക ആലോചിക്കുന്നതായി സൂചനയുണ്ട്. എന്നാൽ, ഇറാൻ തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിൽ യുദ്ധം ഉടൻ അവസാനിക്കാനുള്ള സാധ്യത കുറവാണെന്ന് വാർത്താ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. നിലവിൽ ഇറാന്റെ സൈനിക-ഭരണ പ്രവർത്തനങ്ങളെ യുദ്ധം കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് അമേരിക്കൻ ഏജൻസികളുടെ വിലയിരുത്തൽ.










0 comments