print edition ലോകം വിറങ്ങലിച്ച 100 ദിനങ്ങൾ

ലെബനനിലെ സിഡനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങുകൾക്കിടയിൽ വിലപിക്കുന്നവർ
തെഹ്‌റാൻ/ വാഷിങ്‌ടൺ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം നൂറുദിവസം പിന്നിടുമ്പോഴും സമാധാനം അകലെ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധവും പിന്നാലെയുണ്ടായ സംഘർഷങ്ങളും പശ്ചിമേഷ്യയെയും ലോകത്തെയാകെയും മുൾമുനയിലാക്കിയ നൂറുദിനങ്ങളാണ് കടന്നുപോയത്.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ വിവിധരാജ്യങ്ങളിലായി ഏഴായിരത്തോളം ജീവനുകളാണ് അപഹരിച്ചത്. അതിൽ പകുതിയിലേറെയും ലെബനനിലാണ്. പത്തുലക്ഷത്തോളം മനുഷ്യരെ ലെബനനിൽ നിന്ന് ഇസ്രയേൽ ആട്ടിപ്പായിച്ചു. 3,593 പേർ കൊല്ലപ്പെട്ട ലെബനനിലെ അഞ്ചിലൊന്ന് ഭാഗവും ഇസ്രായേലിന്റെ അധീനതയിലാണ്. ഏപ്രിൽ 17-ന് ലെബനനിൽ പ്രത്യേക വെടിനിർത്തൽ നിലവിൽ വന്നിട്ടും, രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. തെക്കൻ ലെബനനിലെ നബതീയ നഗരംവരെ ഇസ്രയേൽ സേന എത്തി.
ഇറാനിൽ 3,468 പേരും ഗൾഫ് രാജ്യങ്ങളിൽ 29 പേരും കൊല്ലപ്പെട്ടതായി പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, ഇറാന്റെ പ്രത്യാക്രമണങ്ങളിൽ 26 ഇസ്രയേലികളും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. ഭൗതിക– അടിസ്ഥാനസൗകര്യങ്ങളുടെ നഷ്‌ടം കണക്കാക്കാവുന്നതിലേറെയാണ്. നിരവധി വിമാനത്താവളങ്ങളും സൈനിതാവളങ്ങളുമടക്കം തകർന്നു.
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ഇറാനും യുഎസും കടുപ്പിച്ചതോടെ ആഗോള ചരക്കുനീക്കം വൻ പ്രതിസന്ധിയിലായി. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന തന്ത്രപ്രധാനമായ ജലപാതയായ ഹോർമുസ് കടലിടുക്കിൽ നൂറുകണക്കിന് കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്.
ഫെബ്രുവരി 28 നും മെയ് 31 നും ഇടയിൽ ഏകദേശം 607 കപ്പലുകൾ മാത്രമാണ് ഇതുവഴി കടന്നുപോയത്. പ്രതിദിനം ശരാശരി ഏഴ് കപ്പൽ മാത്രം. യുദ്ധത്തിന് മുൻപ് പ്രതിദിനം ഏകദേശം 100 കപ്പലുകൾ കടന്നുപോയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി നേരിടുകയാണെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി പ്രതികരിച്ചു. ക്രൂഡ്‌ഓയിൽ വില പിടിച്ചാൽ കിട്ടാത്തവിധം ഉയർന്നതോടെ യുഎസിലടക്കം പ്രതിസന്ധി കനത്തു.
സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇതിനകം രണ്ടുതവണ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആദ്യം 2025 ജൂണിലും, പിന്നീട് 2026 ഫെബ്രുവരി 28-നും ചർച്ചകൾ നടക്കുന്നതിനിടെ തന്നെ യുഎസും ഇസ്രായേലും ഇറാനെ ആക്രമിക്കുകയായിരുന്നു.










0 comments