ഇറാൻ അവസാനിച്ചു; ഷി ജിന്‍പിങുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും ഭീഷണി ആവര്‍ത്തിച്ച് ട്രംപ്

ഡോണള്‍ഡ് ട്രംപ് | image credit: AP
വാഷിങ്ടൺ : നിലവിലുള്ള സംഘർഷം അവസാനിക്കാൻ ഇറാന്‍ കരാർ അംഗീകരിക്കുകയോ അല്ലെങ്കിൽ സർവ്വനാശത്തെ അഭിമുഖീകരിക്കുകയോ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം.
'ഇപ്പോൾ തന്നെ ഇറാൻ അവസാനിച്ചിരിക്കുകയാണ്. അവര്‍ക്ക് ഒന്നുകില്‍ കരാറുണ്ടാക്കാം. അല്ലെങ്കില്‍ അവര്‍ നാമാവശേഷമാകും'. ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് വീണ്ടും ഇക്കാര്യം ആവർത്തിക്കുന്നത്. വെള്ളിയാഴ്ച ഷി ജിന്‍പിങുമായി കൂടിക്കാഴ്ച കൂടി നടത്തിയ ശേഷം ട്രംപ് അമേരിക്കയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ആണവായുധം കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. എന്തെങ്കിലും രീതിയില്‍ യുഎസിനെ സഹായിക്കാന്‍ കഴിയുമെങ്കില്‍, അതിന് ആഗ്രഹിക്കുന്നുവെന്ന് ഷി ജിന്‍ പിങ് വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശവാദമുയർത്തി.
'ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും നാലോ അഞ്ചോ മിനിറ്റിനുള്ളില്‍ നിര്‍വീര്യമാക്കാന്‍ യുഎസിന് കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചിരുന്നു. ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം മികച്ചതാണ്. ഷി ജിന്‍പിങ് ശക്തനായ ഒരു നേതാവാണ്', ട്രംപ് വ്യക്തമാക്കി.










0 comments