ഹോർമുസ് വഴി പോകുന്ന കപ്പലുകൾക്ക് ഫീസ് ചുമത്താൻ ഇറാൻ; ബില്ലിന് അംഗീകാരം

തെഹ്റാൻ : പശ്ചിമേഷ്യയിൽ നയതന്ത്ര ശ്രമങ്ങൾ പുരോഗതി കൈവരിക്കാത്തതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് മേൽ ചാർജ് ചുമത്തുമെന്ന് ഇറാൻ. ഹോർമുസ് ജലപാത ഉപയോഗിക്കുന്ന കപ്പലുകൾക്ക് സർവീസ് ചാർജ് ചുമത്തുന്നതിനുള്ള ബില്ലിന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗീകാരം നൽകി. ഇറാനെതിരെ യുഎസ് തുടരുന്ന കടന്നാക്രമണം അവസാനിക്കാത്തതിനെ തുടർന്നാണ് ഇറാന്റെ പുതിയ നീക്കം.
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കുള്ള സുരക്ഷ, ഇന്ധനം തുടങ്ങിയ സേവനങ്ങൾക്ക് വേണ്ടിയാണ് ഈ നിരക്കുകൾ ഈടാക്കുന്നത്. ഇറാനിയൻ റിയാലിലോ ഇറാൻ അംഗീകരിച്ച മറ്റൊരു കറൻസിയിലോ ആയിരിക്കും പേയ്‌മെന്റുകൾ നടത്തേണ്ടത്. എത്ര ഫീസ് ഈടാക്കുമെന്നോ, എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിൽ ഇപ്പോൾ പാർലമെന്റിൽ വോട്ടെടുപ്പിന് വിധേയമായ ശേഷമായിരിക്കും അന്തിമ തീരുമാനം.
അതേസമയം യുഎസ് തുടരുന്ന സാമ്പത്തിക ഉപപോധത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരായ യുഎസിന്റെ സാമ്പത്തിക ഉപരോധങ്ങളിൽ ചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി പറഞ്ഞു. അത്തരം രാജ്യങ്ങൾക്ക് സൈനികവും സാമ്പത്തികവുമായ നടപടികൾ നേരിടേണ്ടിവരുമെന്ന് റെസായി മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം തടസപ്പെടുത്തുമെന്നും ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങൾ, എണ്ണ പൈപ്പ്‌ലൈനുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുമെന്നും മുന്നറിയിപ്പുണ്ട്.










0 comments