ഭർത്താവിനെ കൊന്ന് ആന്തരികാവയവങ്ങൾ ബാഗിലാക്കാൻ ശ്രമം; ഭാര്യ അറസ്റ്റില്‍

ഹരിയാന : ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആന്തരികാവയവങ്ങൾ ബാഗിലാക്കാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. പീഹോവ റോഡിലെ ഒരു വാട്ടർ ട്രെഡിങ് കമ്പനിയിൽ കുടിവെള്ള വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. ഭാര്യ വിമലാ ദേവിയ്ക്കൊപ്പം ഒരു വർഷത്തിലേറെയായി കുരുക്ഷേത്രയിൽ താമസിച്ചുവരികയാണ്. ശനിയാഴ്ച ഭാര്യയും ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടാവുന്നതും നിലവിളിയുയരുന്നതും കേട്ട് വീട്ടുടമ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന രാജേഷിന്റെ വയർ കീറി വിമല കുടൽ പുറത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടുടമയെ കണ്ടതോടെ വിമല കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്നും വ്യത്യസ്ത വലുപ്പത്തിലുള്ള മൂന്ന് കത്തികൾ പൊലീസ് കണ്ടെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിരവധി തവണ രാജേഷിന് കുത്തേറ്റതായും വയർ 35 സെന്റീമീറ്ററോളം വെട്ടിപൊളിച്ചിരുന്നതായും തെളിഞ്ഞു. ഇയാളുടെ കരളും വലതുവശത്തെ വൃക്കയും കാണാനില്ലെന്നും പരിശോധനയിൽ കണ്ടെത്തി.









0 comments