തിരിച്ചടി! പേര്‍ഷ്യന്‍ ഗള്‍ഫില്‍ യുഎസിന്‍റെ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്
ടെഹ്റാന്‍: യുഎസിന്‍റെ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്. പേര്‍ഷ്യന്‍ ഗള്‍ഫിന്‍റെ വടക്കന്‍ മേഖലയില്‍ യുഎസ് എണ്ണക്കപ്പലിനെതിരെ ഇറാൻ വ്യോമസേന ആക്രമണം നടത്തിയതായാണ് അറിയിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ്, ഐആര്‍ജിസിയുടെ വെളിപ്പെടുത്തല്‍. വ്യാഴാഴ്ച രാവിലെയാണ് ആക്രമണം നടന്നതെന്നും തുടര്‍ന്ന് കപ്പലിന് തീപിടിച്ചുവെന്നും ഐആര്‍ജിസി വ്യക്തമാക്കി. യുഎസിന്‍റെയും ഇസ്രയേലിന്‍റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പല്‍ തങ്ങളുടെ മേഖലയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഐആര്‍ജിസി അറിയിച്ചിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും ഇറാന്‍റെ നിയന്ത്രണത്തിലായിരിക്കുമെന്നും ഐആര്‍ജിസി പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം ഇറാന്‍റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ യുഎസ് അന്തര്‍വാഹിനി ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കപ്പലിലുണ്ടായിരുന്ന 87 നാവികര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 60 ഓളം പേരെ കാണാതാവുകയും ചെയ്തു. 32 ഓളം പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. ഇറാനെതിരെ യുഎസും ഇസ്രയേലും ചേര്‍ന്ന് നടത്തുന്ന ആക്രമണത്തില്‍, 1000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.










0 comments