കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

വീഡിയോ സ്ക്രീൻഷോട്ട്
കുവൈത്ത് സിറ്റി/മനാമ: കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം. ബുധനാഴ്ച പുലർച്ചെ യുഎസ് അഞ്ചാം കപ്പൽപ്പടയെയും (US Fifth Fleet) മേഖലയിലെ ഒരു യുഎസ് വ്യോമതാവളത്തെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ചൊവ്വാഴ്ച ഇറാന്റെ ഖേഷ്ം ദ്വീപിലെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെയും, ഇറാന്റെ ടെലികമ്മ്യൂണിക്കേഷൻ ആന്റിന, എണ്ണ ടാങ്കർ എന്നിവയ്ക്ക് നേരെയും യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇപ്പോഴത്തെ മിസൈൽ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലുടനീളം യുഎസിനെതിരെ വിക്ഷേപിച്ച ഇറാന്റെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തടയുന്നതിന്റെ ഭാഗമായാണ് തങ്ങൾ ഖേഷ്ം ദ്വീപിൽ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. അതേസമയം, തങ്ങളുടെ സൈനിക താവളങ്ങളിൽ ഇറാൻ ആക്രമണങ്ങൾ നടന്നു എന്ന വാദം അമേരിക്ക നിഷേധിച്ചു.
ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും കുവൈത്ത് സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ഉച്ചത്തിലുള്ള സ്ഫോടന ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരായെങ്കിലും, ഇത് മിസൈലുകൾ തകർത്തതുമൂലം ഉണ്ടായതാണെന്ന് സൈന്യം വ്യക്തമാക്കി. ആകാശത്തുവെച്ച് തകർത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ നിലത്തുപതിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അവയിൽ തൊടരുതെന്ന് കേണൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി മുന്നറിയിപ്പ് നൽകി. എന്തെങ്കിലും അവശിഷ്ടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ 112 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അറിയിക്കണം.
ആക്രമണ ഭീഷണിയെത്തുടർന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറൺ മുഴക്കി. ജനങ്ങൾ ആരും പരിഭ്രാന്തരാകരുതെന്നും ശാന്തത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് എല്ലാവരും എത്രയും വേഗം അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. ഗൾഫ് മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലടക്കം വരുന്ന വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്. വിവരങ്ങൾക്കായി ഗവൺമെന്റിന്റെയും സുരക്ഷാ സേനകളുടെയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കാൻ കുവൈത്ത്-ബഹ്‌റൈൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.










0 comments