print edition കുവൈത്തിലും യുഎഇയിലും യുഎസ് താവളങ്ങളില്‍ ഇറാൻ ആക്രമണം

തെഹ്‌റാൻ/വാഷിങ്‌ടൺ : സമാധാനനീക്കം അട്ടിമറിച്ച് അമേരിക്ക നടത്തുന്ന കടന്നാക്രമണത്തിനെതിരെ തിരിച്ചടി ശക്തമാക്കി ഇറാൻ. കുവൈത്തിലും യുഎഇയിലുമുളള യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈലാക്രമണം നടത്തി. പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് കുവൈത്ത് ഭരണകൂടം കുറ്റപ്പെടുത്തി. മറ്റ് ഗൾഫ് രാജ്യങ്ങളും പ്രതിഷേധിച്ചു. താവളങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന പതിവ് അവകാശവാദവുമായി യുഎസ് നേതാക്കൾ രംഗത്തെത്തി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര എണ്ണക്കടത്ത് യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാപ്പെട്ടു. ഇതിനെ സാധൂകരിക്കാൻ ഔദ്യോഗിക സ്രോതസ്സുകൾ ഒന്നുമില്ല. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കുപ്രകാരം യുഎസ്–-ഇസ്രയേൽ സഖ്യം അഴിച്ചുവിട്ട യുദ്ധപ്രതിസന്ധിയുടെ ഘട്ടത്തിൽ ഹോർമുസ് വഴിയുള്ള എണ്ണവിതരണം പ്രതിദിനം 50 ലക്ഷം ബാരലിലേക്ക് കുത്തനെ ഇടിഞ്ഞു.
അതേസമയം, യമനിലെ തായിസിന് പടിഞ്ഞാറ് വിവിധ മേഖലകളിൽ യുഎസ് അനുകൂല സർക്കാർസേനയും ജനകീയ പ്രതിരോധ പ്രസ്ഥാനമായ ഹൂതികളും തമ്മിൽ കടുത്ത പോരാട്ടം തുടരുകയാണ്. തെക്കൻ ലെബനനിൽനിന്നു തട്ടിക്കൊണ്ടുപോയ അഞ്ച് പൗരന്മാരെ വിട്ടയച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.










0 comments