print edition വിരട്ടി യുഎസ്, തിരിച്ചടിച്ച് ഇറാന്‍

യുഎസ് നേവി കപ്പൽ | Photo Credit: X/@CENTCOM
തെഹ്‌റാൻ: പശ്ചിമേഷ്യയില്‍ സമാധാനശ്രമം തുടരവെ, വെടിനിർത്തൽ കരാർ ലംഘിച്ച അമേരിക്കയ്ക്ക് കനത്ത പ്രഹരം നൽകി ഇറാൻ. വെള്ളിയാഴ്ച യുഎസിന്റെ മൂന്ന് നാവിക കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിന് സമീപമാണ് ആക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തെ പ്രതിരോധിച്ചെന്നും കപ്പലുകൾക്ക് കേടുപാടുണ്ടായില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തെത്തിയ രണ്ട് ടാങ്കറുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. സമാധാന ഉടമ്പടി ചർച്ചകൾ നടക്കാനിരിക്കെയാണ് ഇറാനുമേൽ സമ്മർദ്ധം ചെലുത്തി യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ശ്രമിച്ചത്. ഇതോടെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി. വ്യാഴാഴ്ച പാകിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസിന്റെ ആവശ്യങ്ങളടങ്ങിയ സമാധാന കരാർ ഇറാനിലെത്തിച്ചിരുന്നു. ഇവ പരിശോധിക്കുകയാണെന്നാണ് ഇറാന്റെ പ്രതികരണം.
എന്നാൽ, ഉടമ്പടിയിൽ ഉടൻ ഒപ്പിട്ടില്ലെങ്കിൽ വീണ്ടും ആക്രമണം തുടരുമെന്നാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നികുതി പിരിക്കാനും യാത്രാനുമതി നൽകാനും ഇറാൻ സർക്കാർ പുതിയ ഏജൻസി രൂപീകരിച്ചതായി റിപ്പോർട്ട്. പേർഷ്യൻ ഗൾഫ് സ്‌ട്രെയിറ്റ് അതോറിറ്റി എന്ന പേരിലാണ് ഏജൻസി ആരംഭിച്ചതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 1600ലധികം കപ്പലുകളാണ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്.










0 comments