ട്രംപിന്റേത് രാഷ്ട്രീയ നാടകം; ഇസ്രയേലിൽ ഇറാന്റെ മിസൈലാക്രമണം

ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈലാക്രമണം
തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന അവകാശവാദത്തിനിടയിൽ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈലാക്രമണം. നൂറുകണക്കിന് മിസൈലുകളാണ് ഇറാൻ ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. ഇതിനിടെ, ഇറാനുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വെറും 'വ്യാജ വാർത്ത' ആണെന്ന് പറഞ്ഞ് ഇറാൻ തള്ളിക്കളഞ്ഞു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനെന്ന പേരിൽ ട്രംപ് നടത്തുന്ന നീക്കങ്ങൾ വെറും രാഷ്ട്രീയ നാടകമാണെന്ന് ഇറാൻ പ്രതികരിച്ചു. ഇസ്രയേലിലെ പ്രധാന സൈനിക കേന്ദ്രങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ അയച്ചത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ 'അയൺ ഡോം' പലയിടങ്ങളിലും പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും തിരിച്ചടി ഉറപ്പാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണിപ്പെടുത്തി. ഇറാനെ സംഘടിതമായി കടന്നാക്രമിച്ചശേഷം സമാധാനം എന്ന വാദം ഉയർത്തുന്ന അമേരിക്കയോടും ഇസ്രയേലിനോടും കടുത്ത നടപടികളാണ് ഇറാൻ സ്വീകരിക്കുന്നത്. ഇറാനുമായി താൻ ചർച്ചകൾ നടത്തുന്നുണ്ടെന്നും ബന്ധം മെച്ചപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, അത്തരമൊരു ചർച്ചയേ നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ട്രംപിന്റെ വിദേശനയം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. അമേരിക്കയുമായി യാതൊരുവിധ ഒത്തുതീർപ്പിനും നിലവിൽ തയ്യാറല്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ട്രംപിന്റെ വാക്കുകൾ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള അടവുനയമാണ് ട്രംപിന്റെ ഈ സമാധാന ആഹ്വാനമെന്നും ഇറാൻ പറഞ്ഞു. മിസൈൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.









0 comments