അയർലൻഡിൽ ഭീതിയിൽ ഇന്ത്യൻ വംശജർ

ഡബ്ലിൻ
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷത്താലുള്ള ആക്രമണങ്ങൾ തുടർക്കഥയായതോടെ ഭീതിയിലായി ഇന്ത്യൻവംശജർ. ഏറ്റവും ഒടുവിൽ നഴ്‌സായ കോട്ടയം സ്വദേശി അനൂപ അച്യുതന്റെ ആറുവയസ്സുകാരിയായ മകളാണ് ആക്രമണത്തിനിരയായത്. ഇന്ത്യയിലേയ്ക്ക് പോകൂവെന്ന് ആക്രോശിച്ചാണ് 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾ നിയയെ ക്രൂരമായി ആക്രമിച്ചത്. എട്ടുവർഷമായി കുടുംബസമേതം അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഇവർക്ക് ഐറിഷ് പൗരത്വമുണ്ട്.
അയർലൻഡിൽ 20 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഷെഫ് ലക്ഷ്മൺ ദാസിനുനേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. സൈക്കിളിൽ പോകുമ്പോൾ അടിച്ചുവീഴ്ത്തി കൊള്ളയടിച്ച ശേഷം കനാലിൽ തള്ളുകയായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാൻ ഭയമായതിനാൽ സുഹൃത്തിന്റെ വീട്ടിലാണ് ലക്ഷ്മൺ ദാസ് ഇപ്പോൾ താമസിക്കുന്നത്.
ഐടി, നിർമാണം, ടാക്‌സി സർവീസ് തുടങ്ങിയ മിക്ക മേഖലകളിലും കുടിയേറ്റക്കാരെയാണ് അയർലൻഡ് ആശ്രയിക്കുന്നത്. ആരോഗ്യമേഖലയിലാണ് കൂടുതൽ ഇന്ത്യക്കാർ ജോലിചെയ്യുന്നത്. 2024ലെ നഴ്സിംഗ് ബോർഡ് രജിസ്റ്റർ പ്രകാരം 89,496 രജിസ്റ്റേഡ് നഴ്സുമാരാണുള്ളത്. 40 ശതമാനം വിദേശത്തുനിന്നുള്ളവരിൽ 21 ശതമാനവും ഇന്ത്യക്കാരാണ്. കൂടുതലും മലയാളികൾ.










0 comments