കുവൈത്തിൽ ഇറാൻ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഫയൽ ചിത്രം
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലവൈദ്യുത മന്ത്രാലയത്തിലെ സർവീസ് ബിൽഡിങ്ങിന് നേരെയുണ്ടായ ഡ്രോൺ ആക്രമത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നും അധികൃതർ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജലവൈദ്യുത മന്ത്രാലയ അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. നിരവധി സൈനികർക്ക് വ്യാക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇറാനിലെ തബ്രിസിലുള്ള പെട്രോകെമിക്കൽ പ്ലാന്റിന് നേരെ യുഎസ്-ഇസ്രയേൽ ആക്രമണമുണ്ടായി. ഇതിനെത്തുടർന്ന് തലസ്ഥാനമായ തെഹ്‌റാന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. തെക്കൻ ഇസ്രയേലിലെ വ്യവസായ മേഖലയെ ലക്ഷ്യം വച്ച് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഇത് രാസവസ്തുക്കൾ ചോരാൻ ഇടയാക്കുമോ എന്ന വലിയ ആശങ്ക പരത്തി.
ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമപരിധിയിൽ വച്ച് തടഞ്ഞതായി വിവിധ ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ (UN) സമാധാന സേനാംഗം കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ഡ്രോണുകൾ ഇസ്രയേൽ തടഞ്ഞു. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ യോഗം ചേർന്നു. യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യം ലഘൂകരിക്കുന്നതിനും സമാധാനം കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഇവർ അറിയിച്ചു.









0 comments