ചാറ്റ് ജിപിടിയിൽ തെരഞ്ഞു: അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി; അമേരിക്കയിൽ ഇന്ത്യൻ വംശജനായ 17 കാരൻ പിടിയിൽ

മസാച്ചുസെറ്റ്സ്: അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള ആക്ടണിൽ അമ്മയെയും 14 വയസുള്ള അനുജനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 17 കാരനായ കുടുബത്തിലെ മുതിര്‍ന്ന കുട്ടി അറസ്റ്റിൽ. അമ്മ സുധ വെങ്കടേശൻ (45) സഹോദരൻ സിദ്ധാര്‍ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം പുറംലോകം അറിയുന്നത്. ജോലി സ്ഥലത്തുനിന്നു കുടുംബത്തെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുട്ടികളുടെ പിതാവ് പൊലീസിനെ വിവരം അറിയിക്കയായിരുന്നു. വീട്ടിലെത്തിയ ട്യൂട്ടര്‍ക്കും കുടുബത്തെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇവരാണ് അസ്വാഭാവികത സംബന്ധിച്ച് പിതാവിനെ വിവരം അറിയിച്ചത്.
ആക്ടൺ പൊലീസ് വീട്ടിലെത്തി നടത്തിയ തെരച്ചിലിലാണ് കൊല നടന്നതായി കണ്ടെത്തിയത്. മകന്റെ മൃതദേഹം വീടിന്റെ ഒന്നാം നിലയിലും അമ്മയുടേത് ബേസ്മെന്റിലുമായിരുന്നു. ക്രൂരമായ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ചാറ്റ് ജിപിടിയിൽ കൊലപാതക
പദ്ധതികൾ തെരഞ്ഞു
കൊലപാതകത്തിന് ശേഷം അമ്മയുടെ കാറുമായി കടന്നു കളഞ്ഞ പ്രതിയെ വെയ്ലൻഡ് പൊലീസ് ആണ് കണ്ടെത്തിയത്. ഒരു പാര്‍കിങ് ഏരിയയിൽ ഒളിച്ചിരിക്കയായിരുന്നു. അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടെത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. സ്വന്തം കുടുംബാംഗങ്ങളെ എങ്ങനെ കൊലപ്പെടുത്താം എന്നതു സംബന്ധിച്ച് ചാറ്റ് ജിപിടിയിലും ഓൺലൈനിലും തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
കേസിന്റെ വിചാരണ കൊലപാതക കുറ്റമായതിനാൽ ജുവനൈൽ കോടതിക്ക് പകരം കോൺകോര്‍ഡ് ജില്ലാ കോടതിയിലാവും നടക്കുക.










0 comments