print edition യുഎസിലെ കൂട്ടപിരിച്ചുവിടൽ; കനത്ത ആശങ്കയിൽ ഇന്ത്യൻ തൊഴിലാളികൾ

വാഷിങ്‌ടൺ: നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ കടന്നുവരവോടെ അമേരിക്കയിലെ ടെക് ഭീമൻമാർ നടത്തുന്ന കൂട്ടപിരിച്ചുവിടലിൽ കനത്ത ആശങ്കയിൽ ഇന്ത്യൻ തൊഴിലാളികൾ.
എച്ച്1ബി വിസയിലെത്തിയവർ ജോലി നഷ്‌ട്ടപ്പെട്ടാൽ 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്തണം. അതല്ലെങ്കിൽ രാജ്യം വിടണം എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം.
എച്ച്1ബി വിസയിൽ അമേരിക്കയിലെത്തുന്നതിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. അതിനാൽ കൂട്ട പിരിച്ചുവിടൽ ഏറ്റവുമധികം ബാധിക്കുന്നതും ഇന്ത്യക്കാരെയാണ്. കഴിഞ്ഞ ദിവസം മാത്രം മെറ്റ 8000 പേരെയാണ് പിരിച്ചുവിട്ടത്.
ആമസോണും ലിങ്ക്‌ഡ്‌ഇന്നും സമാന നടപടി സ്വീകരിച്ചിരുന്നു. ഇൗ വർഷം ഇതുവരെ ടെക് കന്പനികളിൽ മാത്രം 110, 000 പേരെയാണ് പിരിച്ചുവിട്ടത്. കുഞ്ഞുങ്ങളുമായി താമസിക്കുന്നവരുൾപ്പെടെ ജീവിതമാണ് പ്രതിസന്ധിയിലായത്.
60 ദിവസത്തിനിടെ പുതിയ സ്‌പോൺസറിനെ കണ്ടെത്തുന്നതാണ് പലർക്കും വെല്ലുവിളി. മറ്റ് ജോലിയ്ക്ക് അപേക്ഷിക്കാനുള്ള സാങ്കേതിക നൂലാമാലകളും വെല്ലുവിളിയാണ്. സമയം നീട്ടിക്കിട്ടാനായി പല ഇന്ത്യക്കാരും എച്ച്1ബി വിസയിൽ നിന്ന് സന്ദർശക വിസയായ ബി2വിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ഇന്ത്യക്കാർ കൂട്ടത്തോടെ ബി2 വിസ എടുക്കുന്നുവെന്ന ആരോപണമുയർന്നതോടെ ഇൗ വിസ അനുവദിക്കുന്നതും അമേരിക്കയിൽ കർശനമാക്കി.











0 comments