ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനുനേരെ ആക്രമണം; ഗുരുതര പരിക്ക്

കാൻബെറ : ഓസ്‌ട്രേലിയയിൽ ഇന്ത്യൻവംശജനു നേരെ ക്രൂരമായ ആക്രമണം. 33കാരനായ സൗരഭ് ആനന്ദിനെയാണ് ഒരു സംഘം കൗമാരക്കാർ ആക്രമിച്ചത്. ആക്രമണത്തിൽ സൗരഭിന് ഗുരുതരമായി പരിക്കേറ്റു. ശസ്‌ത്രക്രിയയ്‌ക്കുപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് സൗരഭ് ആനന്ദിനെ ആക്രമിച്ചത്. ജൂലൈ 19 നായിരുന്നു സംഭവം. മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന സൗരഭിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗരഭിനെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആക്രമണത്തിൽ സൗരഭിന്റെ കൈ അറ്റു. അറ്റുപോയ കൈ ദീർഘനേരം നീണ്ടുനിന്ന സർജറിയിലൂടെ ഘടിപ്പിച്ചു. സൗരഭ് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. കുറ്റവാളികളെ അറസ്റ്റു ചെയ്‌തതായി പൊലീസ് അറിയിച്ചു. സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൗരഭ് ആക്രമിക്കപ്പെട്ടത്. ഒരു കൂട്ടം ആൺകുട്ടികൾ ആക്രമിക്കുകയായിരുന്നുവെന്ന് സൗരഭ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാൾ അടിച്ചു നിലത്തിട്ടതായും മൂന്നാമത്തെയാൾ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയതായും സൗരഭ് പറഞ്ഞു. സ്വയരക്ഷയ്ക്കായി കൈ ഉപയോഗിച്ച് പ്രതിരോധിക്കുന്നതിനിടെയാണ് ഗുരുതരമായി പരിക്കേറ്റത്.
സൗരഭിന്റെ തോളിലും പുറകിലും കുത്തേറ്റു. നട്ടെല്ലിന് പൊട്ടലും, കൈയിലെ എല്ലുകൾ ഒടിവും തലയ്ക്ക് പരിക്കും ഏറ്റു. വഴിയാത്രക്കാരാണ് സൗരഭിനെ റോയൽ മെൽബൺ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് സൗരഭ്.










0 comments