മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോഗിക്ക് 'ഡ്രിപ്പ്' ഇട്ട് സുരക്ഷാ ജീവനക്കാരൻ

പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള ചിത്രം (Photo: India Today)
ഭോപാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോഗിക്ക് ഡ്രിപ്പ് നൽകുന്ന സുരക്ഷാ ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ സിഗ്രൗലി ജില്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നുള്ളതാണ് വീഡിയോ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് വഴിവെച്ചു. ഇത് ആദ്യസംഭവമല്ലെന്നും മുൻപും സമാന രീതിയിൽ രോഗീപരിചരണം സുരക്ഷാ ജീവനക്കാർ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
ആരോഗ്യപ്രവർത്തകരുടെ ജോലി, വാർഡിൽ നിൽക്കുന്ന ജീവനക്കാരാണ് നിർവഹിക്കുന്നതെന്നും ഡ്രിപ്പ് കൂടാതെ രോഗികൾക്ക് കുത്തിവെയ്പ്പ് വരെ എടുത്തിട്ടുണ്ടെന്നും നാട്ടുകാർ വെളിപ്പെടുത്തി. സർക്കാർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ അഭാവമാണ് വീഡിയോയിലൂടെ പുറത്ത് വരുന്നതെന്ന് സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, സംഭവസമയത്ത് നഴ്സിങ് ജീവനക്കാരും ഡോക്ടർമാരും എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ആശുപത്രിയിൽ ദീർഘകാലമായി പ്രവർത്തന സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പ്രദേശവാസി പറയുന്നു. പരിശീലനം ലഭിക്കാത്ത ജീവനക്കാർ രോഗിപരിചരണ ചുമതലകളും ചികിത്സാ നടപടികളുമായി ബന്ധപ്പെട്ട ജോലികളും നിർവഹിക്കുന്ന നിരവധി സംഭവങ്ങൾ മുമ്പും പുറത്തുവന്നിട്ടുണ്ടെന്നും അദേഹം വെളിപ്പെടുത്തി. ഇത്തരം പ്രവൃത്തി ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചു. സംഭവം വിവാദത്തിൽ കലാശിച്ചതോടെ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു.









0 comments