നീറ്റ് ചോദ്യപേപ്പർ ചോർച്ച: ജ്വലിച്ചു, വിദ്യാർഥി പ്രതിഷേധം

കാസർകോട്: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിലും പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ടും കാസർകാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വിദ്യാർഥികളുടെ ഉജ്വല മാർച്ച്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർഥികളെ അണിനിരത്തി സംഘടിപ്പിച്ച മാർച്ചിനെ നേരിടാൻ പൊലീസ് ബലം പ്രയോഗിച്ചു. പോസ്റ്റോഫീസിനുമുന്നിൽ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്ന വിദ്യാർഥികൾക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജുമുണ്ടായി.
പുതിയ ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് സമരം ആരംഭിച്ചത്. ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അദിനാൻ ചട്ടഞ്ചാൽ അധ്യക്ഷനായി. എം അനുരാജ്, കവിതാ കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ പി വൈഷ്ണവ് സ്വാഗതംപറഞ്ഞു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെതുടർന്നുള്ള മാനസികസംഘർഷത്തിപെട്ട് പള്ളിക്കര സ്വദേശിനി ഐജ മഹേഷ് ഏതാനും ദിവസംമുന്പാണ് പാലയിലെ കോച്ചിങ് കേന്ദ്രത്തിൽ ജീവനൊടുക്കിയത്. ‘നീറ്റ് ഇൗസ് നോട്ട് നീറ്റ്’, ‘ഇനിയൊരു ഐജ ആവർത്തിക്കരുത്’, ‘മരണത്തിൽ സമഗ്ര അന്വേഷണം’ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടിനെത്തുടർന്ന് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കേന്ദ്രകമ്മിറ്റി അംഗം ആര്യ പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു









0 comments