പിറന്നാൾ കേക്കിനുള്ളിൽ ലോഹക്കമ്പികൾ; രണ്ടെണ്ണം വിഴുങ്ങി മൂന്ന് വയസുകാരൻ

താനെ: മുംബൈയ്ക്ക് സമീപം താനെയിൽ പിറന്നാൾ കേക്കിന്റെ അലങ്കാരത്തിനുള്ളുലുണ്ടായിരുന്ന ലോഹക്കമ്പികൾ വിഴുങ്ങി മൂന്ന് വയസുകാരൻ. ഇക്കഴിഞ്ഞ മെയ് 31-നാണ് സംഭവം.
റെയാൻഷ് എന്ന കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കുടുംബം പ്രാദേശിക ബേക്കറിയിൽ നിന്ന് ബൗളിങ് തീം കേക്ക് ഓർഡർ ചെയ്തിരുന്നു. കേക്കിലെ അലങ്കാരങ്ങൾക്കിടയിലുണ്ടായിരുന്ന ബൗളിങ് പിൻ രൂപങ്ങൾ യഥാർഥത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത അലങ്കാര വസ്തുക്കളായിരുന്നു. ഇത് അറിയാതെയാണ് കുട്ടി കേക്ക് കഴിച്ചത്.
തുടർന്ന് കേക്ക് കഴിച്ചിരുന്ന രണ്ട് മുതിർന്ന കുട്ടികൾക്ക് എന്തോ കട്ടിയുള്ള വസ്തു കടിച്ചതായി തോന്നിയതോടെയാണ് അലങ്കാരത്തിനുള്ളിൽ നേർത്ത ലോഹക്കമ്പികൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ഓരോ അലങ്കാര പിനിനുള്ളിലും ലോഹക്കമ്പികൾ ഘടിപ്പിച്ചിരുന്നതായി പിന്നീട് ബേക്കറി അധികൃതർ സ്ഥിരീകരിച്ചു.
അതിനോടകം റെയാൻഷ് രണ്ട് ലോഹക്കമ്പികൾ വിഴുങ്ങിയിരുന്നു. തുടർന്ന് കുടുംബം കുട്ടിയെ താനെയിലെ ജൂപിറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സ്-റേ പരിശോധനയിൽ കമ്പികൾ ചെറുകുടലിൽ എത്തിയതായി കണ്ടെത്തി.
ഉടൻ ശസ്ത്രക്രിയ വേണ്ടെന്ന് തീരുമാനിച്ച ഡോക്ടർമാർ കുട്ടിയെ നിരീക്ഷണത്തിലാക്കി. 48 മണിക്കൂറിനകം കമ്പികൾ സ്വാഭാവികമായി ശരീരത്തിൽ നിന്ന് പുറത്തുപോയതായും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബം അറിയിച്ചു.
സംഭവത്തെ തുടർന്ന് കേക്ക് അലങ്കാരങ്ങളിൽ ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളെക്കുറിച്ച് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. കുട്ടികൾക്ക് കേക്ക് നൽകുന്നതിന് മുമ്പ് മാതാപിതാക്കൾ ശ്രദ്ധാപൂർവം പരിശോധിക്കണമെന്നും അവർ പറഞ്ഞു.









0 comments