കുടുംബ വഴക്കിനിടെ വെടിവയ്പ്; യുഎസിൽ ഇന്ത്യൻ വംശജരടക്കം നാലുപേർ കൊല്ലപ്പെട്ടു

പ്രതീകാത്മകചിത്രം
ന്യൂയോർക്ക് : അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനിടെയുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വംശജരടക്കം നാലുപേർ കൊല്ലപ്പെട്ടതായി അറ്റ്ലാന്റയിലെ ഇന്ത്യൻ മിഷൻ വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ ലോറൻസ്‌വില്ലെ നഗരത്തിലാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് കുട്ടികൾ വീടിനുള്ളിൽ ഉണ്ടായിരുന്നതായും ഒളിച്ചിരുന്നതിനാൽ പരിക്കുകളേൽക്കാതെ കുട്ടികൾ രക്ഷപെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളിലൊരാളാണ് എമർജൻസി സർവീസിൽ വിളിച്ച് വിവരമറിയിച്ചത്.
വെടിവയ്പ്പ് നടത്തിയതായി സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുന്നതായും അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് വെടിവയ്പ്പുണ്ടായത്. അറ്റ്ലാന്റയിൽ നിന്നുള്ള വിജയ് കുമാർ (51) ആണ് പ്രതിയെന്ന് ഫോക്സ്5 അറ്റ്ലാന്റ റിപ്പോർട്ട് ചെയ്തു. വിജയ് കുമാറിന്റെ ഭാര്യ മീമു ദോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഗ്വിന്നറ്റ് കൗണ്ടി പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ ആക്രമണം, കൊലപാതക കുറ്റങ്ങൾ, ദുരുദ്ദേശ്യ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നിങ്ങനെ കുറ്റം ചുമത്തിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.30 ഓടെയാണ് ബ്രൂക്ക് ഐവി കോടതിയിലെ 1000 ബ്ലോക്കിലേക്ക് അപകടവിവരം അറിയിച്ച് പൊലീസിന് സന്ദേശമെത്തുന്നത്. സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ നാല് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
വെടിവയ്പ്പ് നടന്ന സമയത്ത് മൂന്ന് കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നും രക്ഷപെടാനായി കുട്ടികൾ അലമാരയിൽ ഒളിച്ചതായും പൊലീസ് പറഞ്ഞു. കുട്ടികളിൽ ഒരാളാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടികൾക്ക് പരിക്കുകളൊന്നുമില്ലെന്നും പിന്നീട് ഒരു കുടുംബാംഗം അവരെ കൊണ്ടുപോയതായും പൊലീസ് അറിയിച്ചു.











0 comments