അമേരിക്കയുമായി 10 വർഷത്തെ പ്രതിരോധ കരാറിൽ ഒപ്പിട്ട് ഇന്ത്യ

ക്വാലാലംപൂർ: ഇന്ത്യയും അമേരിക്കയും വെള്ളിയാഴ്ച 10 വർഷത്തെ പ്രതിരോധ ചട്ടക്കൂട് കരാറിൽ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അമേരിക്കൻ പ്രതിരോധ മന്ത്രി പീറ്റർ ഹെഗ്‌സെത്ത് എന്നിവർ മലേഷ്യയിലാണ് കരാർ ഒപ്പിട്ടത്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% പ്രതികാര ചുങ്കം ഏർപ്പെടുത്തിയുള്ള ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദ തന്ത്രം തുടരുന്നതിനിടയിലാണ് ധാരണ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഉൾപ്പെടെ അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മുന്നോട്ട് പോകുന്ന സാഹചര്യമാണ്. വ്യാപാര ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് അവകാശപ്പെട്ടെങ്കിലും ഇതുവരെ ധാരണയായില്ല. ഇതിനിടയിലാണ് അമേരിക്ക ദീർഘമായ പ്രതിരോധ കരാറും സാധ്യമാക്കിയെടുക്കുന്നത്.
"യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തിനായുള്ള 10 വർഷത്തെ ചട്ടക്കൂടിൽ ഞങ്ങൾ ഒപ്പുവച്ചു. പ്രതിരോധ പങ്കാളിത്തത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു," എന്നാണ് പ്രതിരോധ മന്ത്രി ഇതിനെ കുറിച്ച് അവകാശപ്പെട്ടത്.
ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിന്റെ മുഴുവൻ സ്പെക്ട്രത്തിലും ഈ കരാർ ദിശാബോധം നൽകുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
"ഈ കരാർ പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനുമുള്ള മൂലക്കല്ലാണ്" ഹെഗ്‌സെത്ത് അവകാശപ്പെട്ടു. "ഞങ്ങൾ ഞങ്ങളുടെ ഏകോപനം, വിവരങ്ങൾ പങ്കിടൽ, സാങ്കേതിക സഹകരണം എന്നിവ മെച്ചപ്പെടുത്തുകയാണ്. ഞങ്ങളുടെ പ്രതിരോധ ബന്ധങ്ങൾ മുമ്പൊരിക്കലും ഇത്രയധികം ശക്തമായിരുന്നില്ല," അദ്ദേഹം പറഞ്ഞു.
ആസിയാൻ സമ്മേളനത്തിന്റെ ഭാഗമായാണ് ഹെഗ്‌സെത്തും സിങ്ങും ക്വാലാലംപൂരിലെത്തിയത്.
ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കെതിരെ അമേരിക്ക കടുത്ത നടപടി തുടരുകയാണ്. വെള്ളിയാഴ്ച യു എസ് ലേബർ വകുപ്പ് ഇന്ത്യക്കാർക്കെതിരെ പുറത്തിറക്കിയ എക്സ് വീഡിയോ പരസ്യം വിവാദമായിരുന്നു. ഇന്ത്യൻ യുവാക്കൾ അമേരിക്കയിലെ തൊഴിൽ അവസരങ്ങൾ കുറഞ്ഞ വേതനത്തിൽ തട്ടിയെടുക്കുന്നു എന്നാണ് പ്രചാരണം.
Related News










0 comments