print edition ഇന്ത്യ–യുകെ വ്യാപാരകരാർ ജൂലൈ 15 മുതൽ

ന്യൂഡൽഹി: ഇന്ത്യ–യുകെ സ്വതന്ത്രവ്യാപാരകരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽവരും. ഏതെങ്കിലും പാശ്‌ചാത്യരാജ്യവും ഇന്ത്യയുമായി പ്രാബല്യത്തിൽ വരുന്ന ആദ്യത്ത സ്വതന്ത്ര വ്യാപാരകരാറാണിത്. കഴിഞ്ഞ ഒക്ടോബറിൽ നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള കരാർ പ്രാബല്യത്തിൽ വന്നിരുന്നു.
14 റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും യുകെയും ജൂലൈ 25ന് കരാറിൽ ഒപ്പിട്ടത്. ജി–7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കീർ സ്‌റ്റാമറുമായുള്ള കൂടിക്കാഴ്‌ച്ചയിലാണ് ജൂലൈ 15 മുതൽ കരാർ പ്രാബല്യത്തിൽവരുത്താൻ തീരുമാനിച്ചത്.
കരാർ പ്രകാരം യുകെയിൽനിന്നുള്ള 90 ശതമാനം ഉൽപ്പന്നങ്ങളുടെയും തീരുവ ഇന്ത്യ വെട്ടിക്കുറയ്‌ക്കും. സ്‌കോച്ച് വിസ്‌കിയുടെ വില അടക്കമുള്ള മദ്യങ്ങളുടെ ഇറക്കുമതി തീരുവ നിലവിലെ 150 ശതമാനത്തിൽനിന്ന് ഘട്ടംഘട്ടമായി 40 ശതമാനംവരെ കുറയും. ആഢംബര വാഹനങ്ങളുടെയും ഇലക്‌ട്രിക് വാഹനങ്ങളുടെയും ഇറക്കുമതി തീരുവ 110 ശതമാനത്തിൽനിന്ന് 30 ശതമാനമായി കുറയും. അഞ്ചുവർഷക്കാലയളവിൽ തീരുവ 10 ശതമാനംവരെയാകും. ആദ്യ 15 വർഷത്തിനുള്ളിൽ യുകെയിൽനിന്ന് 3.78 ലക്ഷം കാറുകൾ ഇറക്കുമതി ചെയ്യാനാണ് നീക്കം.
ഇന്ത്യയിലെ ഐടി ജീവനക്കാർ, നേഴ്‌സുമാർ, ചാർട്ടേഡ് അക്കൗണ്ടന്റുകൾ തുടങ്ങിയവർക്ക് യുകെയിലേക്ക് വിസാഇളവുകളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. യുകെയിൽനിന്ന് തീരുവ ഇല്ലാതെയും കുറഞ്ഞ തീരുവയിലും ഉൽപ്പന്നങ്ങൾ പ്രവഹിക്കുന്നത് ഇന്ത്യന്‍ കാർഷികമേഖലയ്ക്ക് ദോഷകരമാകുമെന്ന് ആശങ്ക ഉയരുന്നു. ഭക്ഷ്യവസ്‌തുക്കൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ, ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയ ഇന്ത്യൻ വിപണി കൈയ്യടക്കുന്പോൾ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അഖിലേന്ത്യാ കിസാൻ സഭ ചൂണ്ടിക്കാട്ടി.










0 comments