പ്രളയകാരണം ഭോടെ കോസി നദിയിലെ കുത്തൊഴുക്ക്; കാലാവസ്ഥാ വ്യതിയാനം പരിശോധിക്കുകയാണെന്ന് ഐസിമോഡ്

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ കാരണം ഭോടെ കോസി നദിയിലെ കുത്തൊഴുക്കെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൈൻ ഡെവലപ്മെന്റ് (ICIMOD). ഹിമാലയൻ അതിർത്തിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വലിയ പാറകളും മഞ്ഞുകട്ടകളും ലെൻഡെ ഖോല നദിയിലേക്ക് പതിച്ചിരുന്നു.
ഇതിനെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ വെള്ളവും പാറകളും ഭോടെ കോസി നദിയിൽ വന്നുപതിക്കുകയായിരുന്നു. കുത്തനെ ഒഴുകുന്നതും വേഗമേറിയ ഒഴുക്കുള്ളതുമായ നദിയാണ് ഭോടെ കോസി. ചെങ്കുത്തായ മലനിരകളും ഇടുങ്ങിയ താഴ്‌വര പ്രദേശങ്ങളുമായതിനാൽ കുത്തിയൊലിച്ചുവന്ന വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും വേഗത കൂടുതലായിരുന്നു.
ഇതാണ് മിന്നൽ പ്രളയത്തിൽ കലാശിച്ചത്. ഉപഗ്രഹ വിവരങ്ങൾ, ഹൈഡ്രോളജിക്കൽ നിരീക്ഷണങ്ങൾ, ഭൂകമ്പ രേഖകൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ നിരീക്ഷിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ യഥാർത്ഥ കാരണവും കാലാവസ്ഥ വ്യതിയാനവും പരിശോധിച്ച് വരികയാണ്.
ഉയർന്ന പ്രദേശങ്ങളിലെ നിരീക്ഷണം ശക്തമാക്കുകയും ഇത്തരം അപകടങ്ങൾ മുൻകൂട്ടി കണ്ടുള്ള അടിസ്ഥാന സൗകര്യം ആസൂത്രണം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഐസിമോഡ് പറഞ്ഞു.










0 comments