ad
Deshabhimani

വിവാഹവാഗ്ദാനം നൽകി പീഡനം; ‘ആകാശം ലോ ഒക താര’യുടെ സംവിധായകനെതിരെ കേസ്

pavan sadineni

പവൻ സാദിനേനി

വെബ് ഡെസ്ക്

Published on Aug 27, 2026, 06:22 PM | 2 min read

ഹൈദരാബാദ്: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്നും മർദിച്ചെന്നും യുവതി നൽകിയ പരാതിയിൽ തെലുങ്ക് സംവിധായകൻ പവൻ സാദിനേനിക്കെതിരെ കേസ്. ഗോള്കൊണ്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് മജിസ്ട്രേറ്റ് ചഞ്ചൽഗുഡ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


ദുൽഖർ സൽമാൻ, പൂജ ഹെഗ്‌ഡെ, ശ്രുതി ഹാസൻ എന്നിവർ അഭിനയിക്കുന്ന ബഹുഭാഷാ ചിത്രം ‘ആകാശം ലോ ഒക താര’ യുടെ സംവിധായകനാണ് പവൻ.


ഒരു വർഷത്തിലേറെയായി താനും പവൻ സാദിനേനിയും ബന്ധത്തിലായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി. തുടക്കത്തിൽ സാമ്പത്തിക സഹായവും ചികിത്സയ്ക്കുള്ള സഹായവും നൽകിയ സംവിധായകൻ പിന്നീട് വിവാഹം കഴിക്കാമെന്നും സിനിമാ രംഗത്ത് അവസരങ്ങൾ ഒരുക്കാമെന്നും ഉറപ്പുനൽകിയതായി പരാതിയിൽ പറയുന്നു.


പിന്നീട് സംവിധായകൻ വിവാഹിതനും കുട്ടികളുടെ പിതാവുമാണെന്ന് അറിഞ്ഞതായും പരാതിക്കാരി ആരോപിച്ചു. വിവാഹമോചന നടപടികൾ പുരോഗമിക്കുകയാണെന്നും അത് പൂർത്തിയായാൽ വിവാഹം കഴിക്കാമെന്നും പവൻ പറഞ്ഞതായി പരാതിയിൽ പറയുന്നു. വീട്, സാമ്പത്തിക സഹായം, സിനിമ നിർമിക്കാനുള്ള പിന്തുണ തുടങ്ങിയ വാഗ്ദാനങ്ങളും നൽകിയിരുന്നുവെന്നാണ് ആരോപണം.


ബന്ധത്തിന്റെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്തതായും ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചിട്ടും സമ്മർദം ചെലുത്തിയതായും ആരോപണമുണ്ട്. ആഗസ്ത്‌ അഞ്ചിന് തന്റെ വീട്ടിൽവച്ച് പവൻ മർദിച്ചതായും മുഖത്ത് അടിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ മുഖത്തും കണ്ണിനും വീക്കവും തലവേദനയും ഉണ്ടായെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.


പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വഞ്ചനാപരമായ മാർഗങ്ങളിലൂടെ ലൈംഗികബന്ധം സ്ഥാപിക്കൽ, മനഃപൂർവം പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.


‘പ്രേം ഇഷ്‌ക് കാദൽ’ എന്ന ചിത്രത്തിലൂടെയാണ് പവൻ സാദിനേനി സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘സാവിത്രി’ ഉൾപ്പെടെയുള്ള ചിത്രങ്ങളും ‘ദയാ’ എന്ന വെബ് സീരീസും സംവിധാനം ചെയ്തു.


പുതിയ ചിത്രമായ ‘ആകാശം ലോ ഒക താര’യുടെ നിർമാണപ്രവർത്തനങ്ങൾക്കിടെയാണ് സംവിധായകനെതിരായ കേസ് പുറത്തുവരുന്നത്. പരാതിയിലെ ആരോപണങ്ങൾ അന്വേഷണവിധേയമാണെന്നും കേസിൽ അന്തിമ നിഗമനം കോടതിയുടെയും അന്വേഷണ ഏജൻസിയുടെയും തുടർനടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്നുമാണ് നിലവിലെ സ്ഥിതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home