ടെൽ അവീവിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് ഹൂതി മിസൈല്‍ ആക്രമണം

അനസ് യാസിന്‍
Published on Jul 20, 2025, 01:03 PM | 1 min read
മനാമ: ഇസ്രയേൽ ടെൽ അവീവിലെ ബെൻഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് യമനിലെ ഹൂതി മിസൈൽ ആക്രമണം. മധ്യ ഇസ്രയേലിലും ജറുസലേം മേഖലയിലും വ്യാപകമായി സൈറൺ മുഴങ്ങുകയും താമസക്കാർ ബങ്കറുകളിൽ അഭയം തേടുകയും ചെയ്തു. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളി രാത്രിയാണ് മിസൈൽ ആക്രമണം. ബെൻഗുരിയോൺ ലക്ഷ്യമിട്ട് നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് യഹിയ സാരി അൽ മാസിറ ടിവിയിൽ പറഞ്ഞു. ഗാസയ്ക്കുനേരെയുള്ള വംശഹത്യ അവസാനിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്നും സാരി ആവർത്തിച്ചു.
അതേസമയം, ഹൂതി മിസൈൽ തടഞ്ഞതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണം പുനഃരാരംഭിച്ച മാർച്ചുമുതൽ ഹൂതികൾ ഇസ്രയേലിനെതിരെ 62 മിസൈലും 15 ഡ്രോണും വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. ചെങ്കടലിൽ കപ്പലുകൾക്കെതിരെ ഹൂതി ആക്രമണം പുനഃരാരംഭിച്ചതിനെ തുടർന്ന് തെക്കൻ തുറമുഖമായ ഐലാറ്റ് ഇസ്രയേൽ അടച്ചിരിക്കുകയാണ്. ഈ മാസം ആദ്യവാരം രണ്ടുതവണ ചരക്കു കപ്പൽ ആക്രമിക്കപ്പെട്ടു.









0 comments