അമേരിക്കയുടെ ഡ്രോണ്‍ വീണ്ടും ഹൂതികള്‍ വീഴ്ത്തി; പശ്ചിമേഷ്യയിലേക്ക് വീണ്ടും യുഎസ് യുദ്ധക്കപ്പല്‍

drone

പ്രതീകാത്മക ചിത്രം

avatar
അനസ് യാസിന്‍

Published on Apr 03, 2025, 10:24 PM | 2 min read

മനാമ: യമനില്‍  വ്യോമാക്രമണം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുടെ ആളില്ലാ ചാര വിമാനം വീണ്ടും യമനിലെ ഹൂതി വിമിതര്‍ വെടിവെച്ചിട്ടു. അല്‍ ഹൊദെയ്ദ ഗവര്‍ണറേറ്റിന് മുകളില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ എംക്യു9 റീപ്പര്‍ ഡ്രോണ്‍ ഭൂതലവ്യോമ മിസൈല്‍ ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഹൂതി സൈനിക വക്താവ് യഹിയ സരി വ്യാഴാഴ്ച പറഞ്ഞു.


72 മണിക്കൂറിനിടെ ഹൂതികള്‍ തകര്‍ക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ ഡ്രോണാണിത്. തിങ്കളാഴ്ച രാത്രി മറ്റൊരു എംക്യു9 റീപ്പര്‍  മാരിബ് പ്രവിശ്യയില്‍ വെടിവെച്ചിട്ടിരുന്നു. 
ചാര വിമാനം തകര്‍ന്നതിനെക്കുറിച്ച് അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ പ്രതികരിച്ചിട്ടില്ല. 'പ്രെഡേറ്റര്‍' എന്ന പ്രവര്‍ത്തന സംവിധാനമുള്ള ഈ അത്യാധുനിക ഡ്രോണാണ് ആക്രമണത്തിന്‌ യുഎസ് സൈന്യം വ്യാപകമായി ഉപയോഗിക്കുന്നത്. 


2014നുശേഷം ഹൂതികള്‍ വെടിവെച്ചിടുന്ന 21-ാമത്തെ എംക്യു9 റീപ്പര്‍ ഡ്രോണാണിത്.
അതിനിടെ, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ യമനില്‍ അമേരിക്കന്‍ ആക്രമണത്തില്‍ ആറു പേര്‍ മരിച്ചു. ഇബ്ബ ഗവര്‍ണറേറ്റില്‍ കമ്മ്യൂണിക്കേഷന്‍ ടവറും അല്‍ ഹൊദയ്ദ പ്രവിശ്യയില്‍ ജല ശുദ്ധീകരണ ശാലയും അമേരിക്ക ബോംബിട്ട് തകര്‍ത്തു.


വ്യാഴാഴ്ച കമ്മ്യൂണിക്കേഷന്‍ ടവറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഗാര്‍ഡ് കൊല്ലപ്പെട്ടതായി അല്‍ മസീറ ടിവി റിപ്പാര്‍ട്ട്  ചെയ്തു. സഅദ പ്രവിശ്യയില്‍ 20 ലധികം അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ നടന്നു. സനയിലും സഅദയിലും വാഹനങ്ങളെയും ജനവാസ മേഖലകളെയും പാശ്ചത്തല സൗകര്യങ്ങളെയും അമേരിക്ക ആക്രമിക്കുന്നതായി ഹൂതി മിലിഷ്യ പറഞ്ഞു.


ബുധനാഴ്ച ചെങ്കടല്‍ തുറമുഖ നഗരമായ ഹൊദെയ്ദയിലെ അല്‍മന്‍സൂരിയ ജില്ലയില്‍ ജല ശുദ്ധീകരണ ശാലക്കുനേരെയുളള അമേരിക്കന്‍ ബോംബാക്രമണത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഇവിടെ അല്‍ സാനിഫ് ഗ്രാമത്തിലെ കുടിവെള്ള ടാങ്ക് ബോംബിട്ട് തകര്‍ത്തതിനെ തുടര്‍ന്ന് എട്ട് ഗ്രാമങ്ങളിലെ 50,000 ലധികം പേര്‍ വെള്ളമില്ലാതെ ദുരിതതത്തിലായതായി ടിവി റിപ്പോര്‍ട്ടില്‍ പറഞ്ഞു.


അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി വടക്കന്‍ ചെങ്കടലില്‍ വിമാനവാഹിനിക്കപ്പലായ ട്രൂമാനും അനുഗമിക്കുന്ന കപ്പലുകള്‍ക്കുമെതിരെ സംയുക്ത നാവിക, ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ വിജയകരമായി നടത്തിയതായും സരി പറഞ്ഞു.


അമേസമയം, പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ അയക്കാന്‍ തീരുമാനിച്ചതായി പെന്റഗണ്‍ അറിയിച്ചു. നിലവില്‍ ഹാരിസ് എസ് ട്രൂമാന്‍ എന്ന വിമാനവാഹിനി ചെങ്കടലില്‍ ഉണ്ട്. യമന്‍ ആക്രമണം ഇത് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇതിന് പുറമേയാണ് ഇന്തോ-പസഫിക്ക് മേഖലയില്‍ നിന്ന് കാള്‍ വിന്‍സണ്‍ എന്ന വിമാന വാഹിനി അയക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home