print edition ഹോർമുസിലെ കപ്പൽ ഒഴിപ്പിക്കൽ നിർത്തി യുഎൻ

തെഹ്‌റാൻ/ മസ്‌കത്ത്: ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽചാലിലൂടെയുള്ള കപ്പലുകളുടെ ഒഴിപ്പിക്കൽ നടപടികൾ യുഎൻ താൽക്കാലികമായി നിർത്തിവെച്ചു. സമാധാന ചർച്ചകൾക്കിടെ ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതോടെയാണിത്.
സിംഗപ്പൂർ പതാകയേന്തിയ എവർ ലൗലി എന്ന ചരക്കുകപ്പലിന് നേരെയാണ് വ്യാഴാഴ്‌ച ഒമാൻ തീരത്ത് ആക്രമണമുണ്ടായത്. യുഎന്നും ഒമാനും ചേർന്ന് കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ നിർദ്ദേശിച്ച തെക്കൻ കപ്പൽചാലിലൂടെ സഞ്ചരിക്കവെയാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ അനുമതിയില്ലാതെ നിശ്ചയിച്ച പുതിയ കപ്പൽചാൽ അംഗീകരിക്കില്ലെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാനും യുഎന്നും സംയുക്തമായാണ് പുതിയ യാത്രാമാർഗ്ഗം നിർദ്ദേശിച്ചത്. സുരക്ഷിത പാത തടസ്സപ്പെട്ടത് എണ്ണ കയറ്റുമതിക്കായി ഹോർമുസിനെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കി.
കപ്പലിനെ ആക്രമിച്ചത് ഇറാൻ സൈന്യമാണെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു. ജൂൺ 17-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക കരാറിന് ശേഷം വാണിജ്യ കപ്പലിന് നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. ഗൾഫ് സഖ്യകക്ഷികൾക്ക് ഉറപ്പ് നൽകാനായി മേഖലയിൽ സന്ദർശനം നടത്തുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പുതിയ കപ്പൽചാലിന്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് തയ്യാറാണെന്ന് അറിയിച്ചു. ബഹ്‌റൈനിൽ ആറ് ജിസിസി രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി.
അതേസമയം ലെബനനിൽ ഇസ്രയേൽ ആമ്രമണം തുടരുകയാണ്. തെക്കൻ ലെബനനിൽ കാറിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഹിസ്ബുള്ള പ്രതികരിച്ചു.










0 comments