ad
Deshabhimani

നീറ്റിൽ ഇന്ത്യയെ പരിഹസിച്ച് ചൈന; 'ഗാവോകാവോ' പരീക്ഷയെ ഉയർത്തിക്കാട്ടിയാണ് വിമർശനം

gaokao
വെബ് ഡെസ്ക്

Published on Jun 11, 2026, 08:05 AM | 1 min read

ന്യൂഡൽഹി: ഇന്ത്യയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മത്സരപരീക്ഷാ നടത്തിപ്പിനെ പരോക്ഷമായി പരിഹസിച്ച് ചൈന. തങ്ങളുടെ രാജ്യത്തെ സർവ്വകലാശാലാ പ്രവേശന പരീക്ഷയായ 'ഗാവോകാവോ' (Gaokao) ഒരൊറ്റ വീഴ്ചപോലുമില്ലാതെ സുഗമമായി നടത്തി മാതൃക കാട്ടിയെന്ന് അവകാശപ്പെട്ടാണ് ഇന്ത്യയിലെ ചൈനീസ് എംബസി രംഗത്തെത്തിയത്.


'ഇന്ത്യയിലെ നീറ്റ്, ജെഇഇ പരീക്ഷകൾക്ക് സമാനമായ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷയായ 'ഗാവോകാവോ' കേവലം രണ്ടു ദിവസത്തിനുള്ളിൽ 1.3 കോടി വിദ്യാർഥികൾക്കായി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു' എന്നായിരുന്നു ചൈനീസ് എംബസി വക്താവ് യു ജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചത്.


പരീക്ഷാ നടത്തിപ്പിനായി തങ്ങളുടെ രാജ്യം ഒരുക്കിയ വിപുലമായ സജ്ജീകരണങ്ങളും ചൈനീസ് എംബസി പോസ്റ്റിൽ എടുത്തുപറഞ്ഞു. പരീക്ഷാ സമയത്ത് വിദ്യാർഥികൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഫാക്ടറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു, റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ശബ്ദമലിനീകരണം ഒഴിവാക്കി, രാജ്യം മുഴുവൻ വിദ്യാർഥികൾക്കായി അണിനിരന്നു എന്നിങ്ങനെയാണ് ചൈനീസ് വക്താവ് പറ‍ഞ്ഞത്.



ഇന്ത്യയിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും തുടർന്നുണ്ടായ പ്രതിഷേധങ്ങളെയും നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായം നേരിടുന്ന വെല്ലുവിളികളെ മുൻനിർത്തിയുള്ള വ്യക്തമായ ഒരു കുറ്റപ്പെടുത്തലായിട്ടാണ് പോസ്റ്റ് പങ്കുവെച്ചത്.


ഇന്ത്യയിൽ നീറ്റ് പരീക്ഷയ്ക്ക് 20 ലക്ഷത്തിലധികം വിദ്യാർഥികളും ജെഇഇ പരീക്ഷയ്ക്ക് 15 ലക്ഷത്തിലധികം വിദ്യാർഥികളുമാണ് സാധാരണ പങ്കെടുക്കാറുള്ളത്. ഇവ രണ്ടും ചേർത്താൽ പോലും ചൈനയിലെ പരീക്ഷാർഥികളുടെ എണ്ണത്തേക്കാൾ വളരെ കുറവാണ്. എന്നിട്ടും ഇന്ത്യയിൽ മെയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷ ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടി വരികയും, ജൂൺ 21-ലേക്ക് പുനഃപരീക്ഷ നിശ്ചയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ ഈ ഒളിയമ്പ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home