ഗർഭിണിയായ ഭാര്യയുടെ വയറ്റില്‍ ചവിട്ടി ഭർത്താവ്; എട്ടുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. സംഭവത്തിൽ ഭർത്താവ് ബബ്ലുവിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിന് സമീപമുള്ള വികാസ് നഗർ സ്വദേശിനിയായ സീമയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഗുരുതരാവസ്ഥയിലായ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ മരിച്ച കുഞ്ഞിനെ പുറത്തെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദമ്പതികൾക്കിടയിൽ തർക്കമുണ്ടായത്. തുടർന്ന് ബബ്ലു സീമയുടെ വയറ്റിൽ ചവിട്ടുകയും മരത്തടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഹരിയാനയിലെ പാനിപ്പത് സ്വദേശിയായ ബബ്ലുവും സീമയും ഏഴ് വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.
സീമയെ കാണാൻ എത്തിയ പിതാവ് ഷേർ സിങ്ങിനെ ബബ്ലു വീട്ടിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. പിതാവ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സീമയെ ആശുപത്രിയിലാക്കിയതും പൊലീസാണ്. ഭാരതീയ ന്യായ സംഹിത പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഗർഭസ്ഥ ശിശു പെൺകുഞ്ഞാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഭർത്താവ് ക്രൂരത കാട്ടിയതെന്ന് സീമയുടെ കുടുംബം ആരോപിക്കുന്നു. എന്നാൽ, കുടുംബത്തിന്റെ പേരിൽ വാങ്ങിയ സ്ഥലം ഭർത്താവ് അറിയാതെ വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ഭർത്താവ് പറയുന്നത്.










0 comments