ad
Deshabhimani

വന്ദേഭാരതിനെ കളിപ്പാവയാക്കി റെയിൽവേയുടെ കൊടുംക്രൂരത; മണിക്കൂറുകൾ പ്ലാറ്റ്‌ഫോമിൽ തള്ളിനീക്കി യാത്രക്കാർ

VANDE BHARAT

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 09:32 AM | 2 min read

കൊച്ചി: റെയിൽവേ മന്ത്രാലയത്തിന്റെ കടുത്ത അവഗണനയും അനാസ്ഥയും കാരണം എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നു. ആറുമണിക്കൂറിലേറെ റെയിൽവേ പ്ലാറ്റ്‌ഫോമിലെ കടുത്ത ചൂടിൽ കാത്തിരുന്നുവലഞ്ഞ് ട്രെയിനിൽ കയറിയ യാത്രക്കാർ ഒൻപതുമണിക്കൂറോളം വൈകിയാണ് ബുധനാഴ്ച ബെംഗളൂരുവിലെത്തിയത്. ഇതോടെ രോഷാകുലരായ യാത്രികരുടെ പരാതികൾ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ അടുത്തുവരെയെത്തി.


ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന ബെംഗളൂരു വന്ദേഭാരത് (26652) ട്രെയിൻ രാത്രി 9.07-നാണ് എറണാകുളത്തുനിന്ന് എടുത്തത്. രാത്രി 11-ന് ബംഗളൂരുവിൽ എത്തേണ്ടിയിരുന്ന വണ്ടി അവിടെയെത്തിയത് ബുധനാഴ്ച രാവിലെ 7.51-നും. സമാനമായ രീതിയിൽ ബെംഗളൂരുവിൽ നിന്നുള്ള എറണാകുളം വന്ദേഭാരത് (26651) ചൊവ്വാഴ്ച പുലർച്ചെ 5.10-ന് പകരം അഞ്ചുമണിക്കൂർ 10 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.


ബെംഗളൂരുവിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളാണ് കേന്ദ്ര റെയിൽവേയുടെ ഈ ജനദ്രോഹ നടപടിയിൽ പെട്ടുപോകുന്നത്. മുൻപും പലതവണ ഇത്തരത്തിൽ ട്രെയിൻ വൈകിയിട്ടുണ്ട്. രണ്ടുമണിക്കൂർ വൈകി എത്തിയാൽപ്പോലും പരിശോധനകളും ശുചീകരണവുമെല്ലാം കഴിഞ്ഞ് മടക്കയാത്ര പിന്നെയും വൈകുന്ന അവസ്ഥയാണ്. റെയിൽവേയുടെ ഈ അനാസ്ഥയ്‌ക്കെതിരെ നിരവധി യാത്രക്കാർ 'റെയിൽ മദത്' എന്ന സംവിധാനത്തിൽ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്.


ബെംഗളൂരു റെയിൽവേ ഡിവിഷനിലെ വൈറ്റ്ഫീൽഡിലെയും മറ്റും അറ്റകുറ്റപ്പണികളും റെയിൽവേ ട്രാഫിക് ക്രമീകരണങ്ങളുമാണ് പ്രശ്നത്തിന് കാരണം എന്നാണ് റെയിൽവേയുടെ സ്ഥിരം പല്ലവി. ട്രെയിൻ വൈകുന്നതിനെ കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ വിവരം നൽകിയിരുന്നു എന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇതിൽ കൃത്യതയില്ലാതെ പറഞ്ഞ സമയം കഴിഞ്ഞിട്ടും വീണ്ടും വീണ്ടും സമയം നീട്ടുന്നതാണ് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നത്.


ബെംഗളൂരുവിലെ മലയാളികൾ ഏറെക്കാലമായി കാത്തിരുന്നുവന്ന വന്ദേഭാരത് ഏതാണ്ട് ഒന്നര മാസം മുൻപുവരെ മാത്രമാണ് സമയകൃത്യത പാലിച്ചിരുന്നത്. വൻ പരസ്യ കോലാഹലങ്ങളോടെ വാരണാസിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിനുകളിലൊന്നാണിത്. സർവീസ് തുടങ്ങി ആദ്യത്തെ ഒരു മാസം കൊണ്ടുതന്നെ 55,000-ത്തിലധികം ആളുകളാണ് ഇതിൽ യാത്ര ചെയ്തത്. ഇപ്പോഴും നീണ്ട വെയ്റ്റിങ് ലിസ്റ്റാണ് ഉള്ളത്. ജനങ്ങളിൽ നിന്ന് വൻ തുക ഈടാക്കിയിട്ടും കൃത്യമായ സേവനം നൽകാൻ റെയിൽവേ തയ്യാറാകുന്നില്ല.



ബെംഗളൂരു-എറണാകുളം 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ എത്താമെന്ന വ്യാമോഹത്തിലാണ് ജനങ്ങൾ ഇത്രയും ഉയർന്ന തുക നൽകി ടിക്കറ്റെടുക്കുന്നത്. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസുള്ള ട്രെയിനിൽ എട്ട് കോച്ചുകളിലായി ഏകദേശം 530 സീറ്റുകളാണുള്ളത്. ഇത്രയും വലിയ തുക ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തിട്ടും ട്രെയിനുകൾ കൃത്യസമയത്ത് ഓടിക്കാനോ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനോ റെയിൽവേ തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home