ad
Deshabhimani

സംസ്ഥാനത്ത് 'കള്ളക്കടൽ' പ്രതിഭാസം: കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശം

kallakadal warning

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 09:15 AM | 1 min read

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി മുതൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (ജൂൺ 11) രാത്രി 08.30 മുതൽ നാളെ (ജൂൺ 12) രാത്രി 11.30 വരെയാണ് തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യത പ്രവചിച്ചിരിക്കുന്നത്.


തീരപ്രദേശങ്ങളിൽ 0.8 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടായേക്കും. ഇതിന് പുറമെ കന്യാകുമാരി തീരത്തും ഇന്ന് വൈകുന്നേരം 05.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കനത്ത കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.


ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ, തീരങ്ങളിലേക്കുള്ള യാത്രകൾ എന്നിവ പൂർണമായി ഒഴിവാക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.


തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ വള്ളങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് അവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും.


മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. കള്ളക്കടൽ പ്രതിഭാസം മൂലം തീരശോഷണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം.


സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴയും ഒപ്പം ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരപ്രദേശങ്ങളെ ആശങ്കയിലാക്കി കള്ളക്കടൽ മുന്നറിയിപ്പും വന്നിരിക്കുന്നത്. അടിയന്തര സാഹചര്യ നേരിടാൻ തീരദേശത്തെ പോലീസ്, റവന്യൂ സംവിധാനങ്ങൾ സജ്ജമായിരിക്കാൻ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home