130 വർഷത്തിൽ ഇതാദ്യം; മഞ്ഞ് പുതച്ച് റഷ്യ, പട്ടണങ്ങൾ മഞ്ഞിനടിയിൽ

മോസ്കോ: റഷ്യയിലെ കാംചത്ക ഉപദ്വീപിൽ മീറ്ററുകളോളം ഉയരമുള്ള വമ്പൻ കെട്ടിടങ്ങൾ മഞ്ഞിനടിയിലായി. 130 വർഷത്തിനിടയിൽ റഷ്യ ആദ്യമായാണ് ഇത്രയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. ശീത കൊടുങ്കാറ്റ് ആഞ്ഞടിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ നഗരങ്ങളെ മഞ്ഞു പൊതിഞ്ഞതോടെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് പുറത്തേക്കിറങ്ങാൻ വഴിയില്ലാതായി. ഒറ്റ ദിവസം കൊണ്ട് ഏകദേശം 39 മില്ലിമീറ്റർ മഞ്ഞാണ് പെയ്തത്.
മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ബഹുനില കെട്ടിടങ്ങളുടെ മുകൾ നിലകളിൽ നിന്ന് മഞ്ഞുമലകളിലൂടെ താഴേക്ക് തെന്നിയിറങ്ങുന്ന കുട്ടികളും ഒറ്റ നിലയുള്ള കെട്ടിടങ്ങൾ എവിടെയെന്നു പോലും കാണാനാവാത്ത വിധം മഞ്ഞുമൂടിയതിന്റെ കാഴ്ചയുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. പല പ്രദേശങ്ങളും ഒറ്റനോട്ടത്തിൽ കണ്ടാൽ ധ്രുവപ്രദേശണോ എന്നുപോലും തോന്നിപ്പോകും.
പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ ആളുകൾക്ക് പറ്റാതെ വന്നതോടെ ഇവിടങ്ങളിൽ ഗതാഗതം പൂർണമായി സ്തംഭിക്കുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ഓഫീസുകളും വിദ്യാലയങ്ങളും അടച്ചിടുകയും ചെയ്തു. നഗരവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മേൽക്കൂരകളിൽ നിന്ന് കൂറ്റൻ മഞ്ഞുകെട്ടും ഐസും അടർന്നുവീണതിനെ തുടർന്ന് രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. വഴികളിലെ മഞ്ഞു നീക്കം ചെയ്യാനും ജനങ്ങളുടെ വലിയ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും കനത്ത മെഷീനറികൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.









0 comments