നൈജീരിയയിലെ പള്ളികളിൽ നിന്ന് 150-ലധികം വിശ്വാസികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

അബുജ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വീണ്ടും നടുക്കുന്ന കൂട്ടത്തട്ടിക്കൊണ്ടുപോകൽ. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള മൂന്ന് പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥനകൾ നടക്കുമ്പോഴാണ് തോക്കുധാരികളായ അക്രമികൾ അതിക്രമിച്ചു കയറി 150-ലധികം വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്.
കടുനയിലെ കാജുരു ഏരിയയിലുള്ള കുർമിൻ വാലി എന്ന ഗ്രാമത്തിലാണ് സംഭവം. കത്തോലിക്കാ പള്ളി ഉൾപ്പെടെയുള്ള മൂന്ന് ആരാധനാലയങ്ങളിൽ ഒരേസമയം അക്രമികൾ ഇരച്ചുകയറുകയായിരുന്നു.
ആധുനിക ആയുധങ്ങളുമായി എത്തിയ അക്രമികൾ പള്ളികളുടെ പ്രവേശന കവാടങ്ങൾ ഉപരോധിച്ച ശേഷം വിശ്വാസികളെ ബലമായി കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.
സംഭവസമയം 177 പേരെ കാണാതായതായും അതിൽ 11 പേർ പിന്നീട് തിരിച്ചെത്തിയതായും ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 160-ലധികം പേർ ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയിലാണ്.
അക്രമത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നൈജീരിയയിൽ മോചനദ്രവ്യത്തിനായി സായുധ സംഘങ്ങൾ നടത്തുന്ന ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ പതിവായി മാറുകയാണ്.
മാസങ്ങൾക്ക് മുമ്പ് ഒരു കത്തോലിക്കാ സ്കൂളിൽ നിന്ന് 300-ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ സംഭവം ആഗോളതലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. മേഖലയിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.










0 comments