print edition ഗൾഫിൽ കനത്ത ചൂട് തുടരുന്നു

കുവെെത്ത് സിറ്റിയിൽ വ്യാഴാഴ്ചയുണ്ടായ പൊടിക്കാറ്റ്
മനാമ: ഗൾഫ് മേഖലയിലും അയൽരാജ്യങ്ങളിലും ശക്തമായ ചൂട് തുടരുന്നു. കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. ഏറ്റവും ചൂട് അനുഭവപ്പെടുന്നത് കുവൈത്തിലാണ്.
ഉൾനാടൻ പ്രദേശങ്ങളിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും താപനില 48 മുതൽ 50 ഡിഗ്രിവരെയും ചിലയിടങ്ങളിൽ അതിന് മുകളിലുമായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12ന് 51.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് കാലയളവിലെ രാജ്യത്തെ ഉയർന്ന താപനില.
സൗദിയിൽ കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലും ചൂട് ഉച്ചസ്ഥായിയിലെത്തി. ദമാം, അൽ അഹ്‌സ, ദഹ്‌റാൻ, ഖഫ്ജി, ജുബൈൽ, ഖത്തീഫ്, അൽഖോബാർ തുടങ്ങിയ പ്രദേശങ്ങളിൽ താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. റിയാദിൽ 47 ഡിഗ്രിയും മക്കയിൽ 45 ഡിഗ്രിയും രേഖപ്പെടുത്തി.
യുഎഇയിലെ ഉൾനാടൻ മരുപ്രദേശങ്ങളിലും ഉച്ചസമയ താപനില 50 ഡിഗ്രിയിലെത്തി. ബഹ്‌റൈനിൽ താപനില മറ്റു ചില ഗൾഫ് രാജ്യങ്ങളിലേതിനേക്കാൾ കുറവാണെങ്കിലും അനുഭവപ്പെടുന്ന ചൂട് കടുത്തതാണ്. ഗൾഫ് മേഖലയേക്കാൾ ഗുരുതരമായ ചൂടാണ് ഇറാഖിൽ അനുഭവപ്പെടുന്നത്.
തെക്കൻ ഇറാഖിലെ ബസ്‌റ, ദി ഖാർ, മൈസാൻ തുടങ്ങിയ പ്രദേശങ്ങളിൽ താപനില 51 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കഴിഞ്ഞ വർഷം ബസ്‌റയിൽ 52.6 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.










0 comments