ഇറാൻ കരുതിയതിനേക്കാൾ ശക്തർ; തുറന്നടിച്ച് ജർമൻ ചാൻസലർ

ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് (Photo Credit: ODD ANDERSEN / AFP)
ബെർലിൻ : പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. അമേരിക്കയുടെ യുദ്ധ തന്ത്രങ്ങളെ ചോദ്യം ചെയ്ത അദ്ദേഹം നേരത്തെ കണക്കാക്കിയതിനേക്കാൾ കരുത്തരാണ് ഇറാനെന്ന് മുന്നറിയിപ്പ് നൽകി. ആഗോള കപ്പൽ ഗതാഗത പാതയെച്ചൊല്ലിയുള്ള സംഘർഷം മുറുകുന്ന സാഹചര്യത്തിലാണ് മെർസിന്റെ പ്രതികരണം.
നിലവിലെ സംഘർഷത്തിൽ അമേരിക്ക എന്ത് എക്സിറ്റ് സ്ട്രാറ്റജിയാണ് പിന്തുടരുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണെന്നും ഫ്രെഡറിക് മെർസ് കൂട്ടിച്ചേർത്തു. ഇറാൻ നേതൃത്വത്തിനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു.
ഈ സംഘർഷത്തിൽ ഇറാനുളള സ്വാധീനം പലരും കുറച്ചുകാണുകയായിരുന്നെന്ന് ജർമൻ ചാൻസലർ അഭിപ്രായപ്പെട്ടു. ഇറാനികൾ നമ്മൾ കരുതിയതിനേക്കാൾ ശക്തരാണ്. നിലവിലെ സംഘർഷങ്ങൾക്കിടയിലും അവർ വളരെ സമർത്ഥമായാണ് ചർച്ചകൾ കൈകാര്യം ചെയ്യുന്നത് മെർസ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള അപകടസാധ്യതകളെക്കുറിച്ചും മെർസ് ചൂണ്ടിക്കാട്ടി. ആഗോള എണ്ണ നീക്കത്തിന്റെ പ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. അവിടെയുണ്ടാകുന്ന ഏത് തടസവും ലോകമെമ്പാടും സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
നിർണായകമായ കപ്പൽ ഗതാഗത പാതയിൽ ഭാഗികമായി മൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് ഈ നീക്കമെന്ന് മെർസ് ആരോപിച്ചു.









0 comments